മന്ത്രിമാർ പങ്കെടുത്ത അദാലത്തിൽ പോലീസുദ്യോഗസ്ഥർക്ക് മുഴുപ്പട്ടിണി

കാഞ്ഞങ്ങാട്: മൂന്ന് മന്ത്രിമാർ പങ്കെടുത്ത് ഹൊസ്ദുർഗ് മിനി സിവിൽ സ്റ്റേഷനിൽ നടന്ന മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്തിൽ മറ്റുദ്യോഗസ്ഥർക്ക് സുഭിക്ഷ ഭക്ഷണമൊരുക്കിയപ്പോൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന അമ്പതോളം പോലീസുദ്യോഗസ്ഥർക്ക് മുഴുപ്പട്ടിണി. പുലർകാലം മുതൽ രാത്രി ഇരുട്ടും വരെ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥർക്ക് പച്ചവെള്ളം നൽകാൻ പോലും ബന്ധപ്പെട്ടവർക്ക് മനസ്സുണ്ടായില്ല. അദാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റവന്യൂവിഭാഗത്തിലെ ഉൾപ്പെടെ മറ്റ് സർക്കാർ ഉദ്യോഗസ്ഥർക്കെല്ലാം രാവിലെ ചായയും ഉച്ചയ്ക്ക് ബിരിയാണിയും ഒരുക്കിയിരുന്നു.

പരാതി പരിഹാര അദാലത്തിൽ ഉദ്യോഗസ്ഥർക്ക് ഭക്ഷണമൊരുക്കിയതിനാൽ, പോലീസുകാരിൽ പലരും ഭക്ഷണം കരുതിയിരുന്നില്ല. ഉച്ച ഭക്ഷണ സമയത്ത് പോലീസുകാർക്കൊഴികെ മറ്റ് ഉദ്യോഗസ്ഥർക്കെല്ലാം ടോക്കൺ നൽകി ഭക്ഷണം വിളമ്പിയപ്പോൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യാഗസ്ഥർക്ക് ടോക്കൺ നൽകാൻ തയ്യാറായില്ല. മുന്നൂറോളം ടോക്കണുകളാണ് ഉച്ചഭക്ഷണ സമയത്ത് ഉദ്യോഗസ്ഥർക്ക് നൽകിയത്.

അദാലത്തിൽ വലിയ ജനക്കൂട്ടമെത്തിയതിനാൽ, ഇവരെ നിയന്ത്രിക്കാൻ പോലീസുദ്യോഗസ്ഥർ ഏറെ പാടുപെട്ടിരുന്നു. കോവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാൻ ആൾക്കൂട്ടം പലപ്പോഴും തയ്യാറായതുമില്ല. പരാതി പരിഹാരത്തിനെത്തിയ ആൾക്കുട്ടം എത്ര ശ്രമിച്ചിട്ടും സാമൂഹിക അകലം പാലിക്കാൻ കൂട്ടാക്കാത്തതിന്റെ പഴിയും ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥരിൽ നിന്നും പോലീസിനേൽക്കേണ്ടി വന്നു.

LatestDaily

Read Previous

ലഹരിമരുന്ന് കള്ളക്കടത്ത്: കാഞ്ഞങ്ങാട് സ്വദേശികൾ റിമാന്റിൽ

Read Next

കാമുകന്റെ റേഷൻ കാർഡിൽ യുവതിയെ ഉൾപ്പെടുത്തിയ പരാതി ജില്ലാ സപ്ലൈ ഓഫീസർ അന്വേഷിക്കാൻ മന്ത്രിയുടെ നിർദ്ദേശം