കൂട്ട ബലാത്സംഗം യുവതി പേരുകൾ പുറത്തു വിട്ടു

കാഞ്ഞങ്ങാട്:   കുറുന്തൂരിൽ അന്യ സംസ്ഥാന യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ നാലാൾക്കാരുടെ പേരുകൾ യുവതി പുറത്തു വിട്ടു. കൂട്ട ബലാത്സംഗം അന്വേഷിക്കാൻ ഇന്നലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ കുറുന്തൂരിലെത്തിയിരുന്നു. യുവതി  രാത്രിയിൽ ഒരാൾക്കൊപ്പം ഇറങ്ങിപ്പോയതായിരുന്നു. രഹസ്യ കേന്ദ്രത്തിലെത്തിയപ്പോൾ അവിടെ മറ്റു മൂന്നുപേർ കൂടിയുണ്ടായിരുന്നു.

നാലുപേരും യുവതിയെ മാറി മാറി ലൈംഗികമായി പീഡിപ്പിക്കുകയും, രക്ത സ്രാവമുണ്ടായതോടെ യുവതിയെ വീട്ടു പരിസരത്ത് കൊണ്ട് വിട്ട് നാലുപേരും കൈയ്യൊഴിയുകയായിരുന്നു. യുവതിയെ പിതാവും മറ്റും ചേർന്നാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാൽ,  രാത്രി തന്നെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചു.

ഇന്റലിജൻസ് ഉദ്യോഗസ്ഥർ സംഭവം അന്വേഷിച്ചതോടെ യുവതിയുടെ പരാതിയിൽ കേസ് വരുമെന്ന് ഏതാണ്ട് ഉറപ്പാക്കിയ നാലംഗ സംഘത്തിന്റെ അനുയായികൾ ഇന്നലെ സന്ധ്യയോടെ കുറുന്തൂരിലുള്ള യുവതിയുടെ വാടക വീട്ടിലെത്തി സംഭവം പോലീസിലെത്തിക്കരുതെന്ന് മീൻ പിടുത്തക്കാരനായ യുവതിയുടെ പിതാവിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.  അവശ നിലയിൽ ആറു ദിവസം മുമ്പ് ജില്ലാ ആശുപത്രിയിലെത്തിച്ച അന്നു തന്നെ യുവതി, തന്നെ ലൈംഗികമായി പീഡിപ്പിച്ച മൂന്നാൾക്കാരുടെ പേര് വിവരങ്ങൾ രഹസ്യമായി പുറത്തു വിട്ടിരുന്നു.

ഇവരിൽ ഒരാൾ സ്ഥലത്തെ മുൻ പ്രവാസിയായ ഓട്ടോ ഡ്രൈവറാണ്. മറ്റൊരാൾ മരപ്പണിക്കാരനായ നാൽപ്പതുകാരനും,  മൂന്നാമൻ മരം വെട്ടുകാരനായ അമ്പത്തിനാലുകാരനുമാണ്. ഓട്ടോ ഡ്രൈവറും മരപ്പണിക്കാരനും, അവിവാഹിതരാണ്. മരം വെട്ടുകാരന് ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്. 

ഒരു ഭാഗത്ത് കൂട്ട ബലാത്സംഗം കേസ് വരാതെഒതുക്കാനുള്ള കൊണ്ടു പിടിച്ച ശ്രമം ചിലർ നടത്തി വരികയാണ്. മറു ഭാഗത്ത് പീഡനത്തിനിരയായ യുവതിയെക്കൊണ്ട് പോലീസിൽ പരാതി കൊടുപ്പിക്കാനുള്ള രഹസ്യ നീക്കവും നടക്കുന്നുണ്ട്. ഇന്റലിജൻസ് ഉദ്യോഗസഥർ സംഭവം അന്വേഷിച്ചതോടെ യുവതിയെ പീഡിപ്പിച്ച നാലംഗ സംഘം ഭയപ്പാടിലാണ്. ഒന്നും സംഭവിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ ഈ സംഘം ഇന്നലെ കുറുന്തൂരിൽ നടന്ന ഒരു കല്ല്യാണച്ചടങ്ങിൽ സജീവമായി പങ്കാളികളാവുകയും ചെയ്തു.

LatestDaily

Read Previous

കോഴവിവാദം: യൂത്ത് കോൺഗ്രസ്സ് പ്രതിഷേധവുമായി രംഗത്ത്

Read Next

അലാമിപ്പള്ളി സ്റ്റാന്റിൽ കയറാൻ ബസ്സുകൾക്ക് മടി; ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി ജനങ്ങൾ