ശുദ്ധീകരിച്ച വെള്ളത്തിൽ അണുക്കൾ; നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്ത കമ്പനിയുടമക്ക് അറസ്റ്റ് വാറന്റ്

കാഞ്ഞങ്ങാട്: ശുദ്ധീകരിച്ച കുടിവെള്ളത്തിൽ അണുക്കൾ കണ്ടതിനെ തുടർന്ന് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാനുള്ള കോടതിവിധി പാലിക്കാത്ത സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കാസർകോട് ഉപഭോക്തൃ തർക്ക പരിഹാര കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കാഞ്ഞങ്ങാട് ടിബി റോഡിൽ പ്രവർത്തിക്കുന്ന കൃപാസ് ഇന്നോവേറ്റീവ് ടെക്നോളജിയെന്ന സ്ഥാപനത്തിന്റെ ഉടമ കിഷോർ കുമാറിനെതിരെയാണ് ഉപഭോക്തൃ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

ആവിക്കര സ്വദേശി അബ്ദുൾ റസാഖ് കൂളിയങ്കാൽ 62, നൽകിയ നഷ്ടപരിഹാര കേസ്സിലാണ് ഉപഭോക്തൃ തർക്കപരിഹാര കോടതി കിഷോർ കുമാറിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുള്ളത്. 2016 മാർച്ചിൽ അബ്ദുൾ റസാഖ് ആവിക്കരയിലെ വീട്ടിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചിരുന്നുവെങ്കിലും, കുടിവെള്ളം ശുദ്ധിയായില്ല. കാസർകോട് ഗവ. അംഗീകൃത ലബോറട്ടറിയിൽ വാട്ടർട്രീറ്റ്മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ച വെള്ളം പരിശോധനയ്ക്കയച്ചതിൽ കുടിവെള്ളത്തിൽ മാരകമായ അണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തി.

ഇതേതുടർന്ന് അബ്ദുൾ റസാഖ് സ്ഥാപനത്തെ സമീപിച്ചെങ്കിലും, പ്രശ്ന പരിഹാരമുണ്ടാക്കാനോ, പണം തിരിച്ച് നൽകാനോ തയ്യാറായില്ല. തുടർന്നാണ് റസാഖ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കൃപാസ് സ്ഥാപനത്തിന് റസാഖ് നൽകിയ 39000 രൂപയും ഇതുവരെയുള്ള പലിശയ്ക്ക് പുറമെ 5000 രൂപ കോടതി ചിലവും 15000 രൂപ നഷ്ടപരിഹാരവും നൽകണമെന്നായിരുന്നു ഉപഭോക്തൃ കോടതിവിധി.  വിധി പാലിക്കാൻ കിഷോർകുമാർ തയ്യാറാവാത്തതിനെ തുടർന്ന് റസാഖ് വീണ്ടും കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

LatestDaily

Read Previous

ശൃംഗാര ശബ്ദരേഖയിൽ സമുദായം അപമാനിതരായെന്ന് പുതിയകോട്ട മുസ് ലീം ജമാഅത്ത്

Read Next

മണൽലോറിയെ പിന്തുടർന്നെത്തിയ പോലീസ് വാഹനം വൈദ്യുതി തൂണിലിടിച്ചു