പോലീസിന് കൊലപാതക രീതി കാണിച്ചു കൊടുത്ത് ഷാഹിന

ഡിസംബർ 16-നാണ് കൊലപാതകം നടന്നത്
 
കാഞ്ഞങ്ങാട്: പ്രസവിച്ച് മിനുട്ടുകൾക്കുള്ളിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ രീതി പോലീസിന് കാണിച്ചു കൊടുത്ത് ബദിയടുക്ക നീർച്ചാലിലെ ഷാഹിന. ഡിസംബർ 16-ന് ഉച്ചയ്ക്ക് നിർച്ചാലിലെ വീട്ടിൽ കിടപ്പ്മുറിയിൽ പ്രസവിച്ച ആൺകുഞ്ഞിനെ ഇയർഫോൺവയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ കൊലപാതക രീതിയാണ് ഷാഹിന അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പുനരാവിഷ്കരിച്ചത്.  കൊലപാതകത്തിന് ശേഷം മൃതദേഹം തുണിയിൽ പൊതിഞ്ഞ് കട്ടിലിനടിയിലേക്ക് മാറ്റിയ രീതിയും ഷാഹിന പോലീസിന് കാണിച്ചു കൊടുത്തു.

നവജാത ശിശുവിന്റെ കൊലപാതകത്തിൽ പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെട്ടുള്ള പോലീസ് അപേക്ഷ പരിഗണിച്ചാണ് കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് ഷാഹിനയെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. തെളിവെടുപ്പിനായി നീർച്ചാലിലെ വീട്ടിലെത്തിച്ചപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന് മുന്നിൽ ഷാഹിന കൊലപാതക രീതി ആവർത്തിച്ചത്. ഷാഹിനയുടെ സാന്നിധ്യത്തിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ വീടും കൃത്യം നടന്ന മുറിയും പോലീസ് വിശദമായി പരിശോധനയ്ക്ക് വിധേയമാക്കി. കൊലയ്ക്ക് ഉപയോഗിച്ച ഇയർഫോൺ വയർ നേരത്തെ കണ്ടെടുത്ത് കോടതിയിൽ സമർപ്പിച്ചിരുന്നു.

ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം ഷാഹിനയുടെ വിശദമായ മൊഴി രേഖപ്പെടുത്തി.കണ്ണൂർ വനിതാ ജയിൽ റിമാന്റിൽ കഴിഞ്ഞിരുന്ന യുവതിയെ പോലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച് ഇന്നലെ കാസർകോട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇന്ന് രാവിലെ വീണ്ടും ജനറൽ ആശുപത്രിയിലെത്തിച്ച് ഡിഎൻഏ പരിശോധന നടത്തുന്നതിന് മുന്നോടിയായി ഷാഹിനയുടെയും ഭർത്താവ് ഷാഫിയുടെയും രക്ത സാമ്പിളുകൾ ശേഖരിച്ചു. ഡിഎൻഏ പരിശോധനയ്ക്കായി ദമ്പതികളുടെ രക്ത സാമ്പിളുകൾ കണ്ണൂർ റീജണൽ സയൻസ് ലബോറട്ടറിയിലേക്കയച്ചു.

ഒരു വയസ്സ് രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിരിക്കെ പെട്ടെന്ന് ഗർഭം ധരിച്ച് വീണ്ടും പ്രസവിക്കേണ്ടിവന്നതിനെതുടർന്നുണ്ടായ മാനസിക വിഭ്രാന്തിയിൽ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഷാഹിന പോലീസിന് നൽകിയ മൊഴിയിൽ ആവർത്തിക്കുന്നത്. യുവതിയെ വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഷാഹിന ജാമ്യം തേടി കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

LatestDaily

Read Previous

ബഷീർ വെള്ളിക്കോത്തിന്റെ ശൃംഗാര ഫോൺ ശബ്ദരേഖ വീണ്ടും

Read Next

ബന്ധുക്കൾ ബംഗ്ളൂരുവിലെത്തിയപ്പോൾ കമിതാക്കൾ കാഞ്ഞങ്ങാട്ടേക്ക് മടങ്ങി പോലീസിൽ ഹാജരായി