ഐഎൻഎല്ലിന് ഉപാദ്ധ്യക്ഷ പദവി : സാധ്യത മങ്ങുന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ നാഷണൽ ലീഗിന് വൈസ് ചെയർമാൻ പദവി ലഭിക്കാനുള്ള സാധ്യത മങ്ങി. മുന്നണിയുടെ ഭാഗമല്ലാതിരുന്നിട്ടും, കഴിഞ്ഞ തവണ ഐഎൻഎല്ലിന് സിപിഎം വൈസ് ചെയർപേഴ്സൺ സ്ഥാനം നൽകുകയും 31-ാം വാർഡിൽ നിന്നും ഐഎൻഎൽ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച എൽ. സുലൈഖയെ വൈസ് ചെയർപേഴ്സണാക്കുകയും ചെയ്തിരുന്നു. എൽഡിഎഫ് ഘടക കക്ഷിയായ ഐഎൻഎല്ലിന് ഇത്തവണ വൈസ് ചെയർമാൻ പദം നൽകുന്നത് സംബന്ധിച്ച് സിപിഎമ്മിൽ ചർച്ചയാരംഭിച്ചു കഴിഞ്ഞു.

വൈസ് ചെയർമാൻ പദം പാർട്ടി ഏറ്റെടുത്ത് ഏതെങ്കിലും ഒരു വകുപ്പിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പദം ഐഎൻഎല്ലിന് നൽകാനാണ് സിപിഎമ്മിൽ ആലോചന. സ്വതന്ത്രരടക്കം സിപിഎമ്മിന്റെ 19 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരിച്ച് വിജയിച്ചത്. നഗരസഭ ഇടതുമുന്നണിയിൽ വലിയ രണ്ടാം കക്ഷിയായ ഐഎൻഎല്ലിന് മൂന്ന് അംഗങ്ങളുണ്ട്. സിപിഐ- എൽജെഡിക്കുമായി ഓരോ അംഗങ്ങൾ വീതമുണ്ട്. ഇതി രണ്ടാം തവണയാണ് സിപിഐ അംഗം കാഞ്ഞങ്ങാട് നഗരസഭയിലെത്തുന്നത്.

മുൻ വൈസ് ചെയർപേഴ്സൺ എൽ. സുലൈഖയുടെ വ്യക്തി പ്രഭാവത്തിലും 31-ാം വാർഡിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളുടെയും ഫലമായി ഇത്തവണ വാർഡ് 31-ൽ നിന്നും വിജയിച്ച ബിൽടെക് അബ്ദുള്ളയെ വൈസ് ചെയർമാനാക്കാനാണ് ഐഎൻഎൽ ആലോചന. ഐഎൻഎല്ലിൽ നിന്നും വൈസ് ചെയർമാൻ പദം തിരിച്ചുപിടിച്ച് മുൻ നഗരസഭാ ചെയർമാൻ വി.വി. രമേശനെ വൈസ് ചെയർമാൻ സ്ഥാനത്തെത്തിക്കാനും ആലോചന നടക്കുന്നുണ്ട്. ഐഎൻഎല്ലിനെ മാറ്റി നിർത്തിയാൽ എൽഡിഎഫിന് 21 അംഗങ്ങളുടെ ഭൂരിപക്ഷം നഗരസഭയിലുണ്ട്. വൈസ് ചെയർമാൻ പദം സിപിഎം ഏറ്റെടുക്കുന്നതിനെതിരെ ഐഎൻഎൽ പ്രതിഷേധിക്കുമെങ്കിലും, ഒടുവിൽ സിപിഎം സമ്മർദ്ദത്തിന് വഴങ്ങി വെച്ചുനീട്ടുന്ന ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പദവികൊണ്ട് ഐഎൻഎല്ലിന് തൃപ്തിപ്പെടേണ്ടി വരും.

LatestDaily

Read Previous

നിലാങ്കര വാർഡിൽ മുസ് ലീം ലീഗ് സ്ഥാനാർത്ഥിയെ പരാജപ്പെടുത്താൻ ലീഗ് നേതാവ് സിപിഎമ്മിന് വോട്ട് മറിച്ചു

Read Next

വൈസ് ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കില്ല: ഐഎൻഎൽ