പെട്രോൾ പമ്പ് ജീവനക്കാരനെ വധിക്കാൻ ശ്രമിച്ച എഎസ്‌ഐ റിമാന്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച്‌ കൊല്ലാൻ ശ്രമിച്ച ഗ്രേഡ് എ.എസ്.ഐ സന്തോഷ് കുമാറിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡി. ഇന്ധനം നിറച്ചതിന്‍റെ പണം ചോദിച്ചതിന് പമ്പ്  ജീവനക്കാരനായ അനിലിനെ കാറിന്റെ ബോണറ്റിലിരുത്തി അര കിലോമീറ്റർ കാറോടിച്ചായിരുന്നു പോലീസുകാരന്‍റെ അതിക്രമം.

കണ്ണൂരില്‍ പോലീസ് സേനയില്‍ പതിവായി പ്രശ്നങ്ങളുണ്ടാക്കുന്നയാളാണ് സന്തോഷെന്നാണ് വിവരം. ഡ്യൂട്ടിക്കിടെ പല തവണ പ്രശ്നങ്ങളുണ്ടാക്കിയതിനെ തുടർന്ന് സന്തോഷ് കുമാറിനെ മെസ് ഡ്യൂട്ടിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഒക്ടോബർ പതിനാറിന് പുലർച്ചെ നഗരത്തിലെ കാള്‍ടെക്സ് ജങ്ഷനിലെ പമ്പിലേക്ക് പോലീസ് ജീപ്പ് ഓടിച്ചുകയറ്റിയതും സന്തോഷായിരുന്നു.

കാറില്‍ ഇടിച്ച ജീപ്പ് പെട്രോള്‍ പമ്പും തകർത്താണ് നിന്നത്. അന്നും ഇദ്ദേഹം കേസില്‍പ്പെട്ടു. ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിർത്തി. പിന്നീട് അവധിയില്‍ പോയ സന്തോഷ് കുമാർ ഈയിടെയാണ് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയ്ക്കാണ് ഇന്ധനം നിറച്ചതിന്‍റെ മുഴുവൻ പണവും ചോദിച്ച പമ്പ് ജീവനക്കാരൻ അനില്‍ കുമാറിനെ ഇടിച്ചുതെറിപ്പിച്ച്‌ സന്തോഷ് കാറോടിച്ചുപോയത്. ഇടിയുടെ ആഘാതത്തില്‍ ബോണറ്റിലേക്ക് തെറിച്ചുവീണ അനിലുമായി അര കിലോമീറ്റർ അകലെ ട്രാഫിക് സ്റ്റേഷൻ വരെ സന്തോഷ് വണ്ടി ഓടിച്ചു.

സംഭവം പരാതിയായതോടെ വധശ്രമത്തിന് കേസെടുത്ത കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്ന് രാവിലെ സന്തോഷ് കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ സർവീസില്‍ നിന്ന് ഇയാളെ സസ്പെൻഡും ചെയ്തിതു. കഴിഞ്ഞ ഒക്ടോബറില്‍ നഗരത്തിലെ മറ്റൊരു പമ്പില്‍ പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയതിന് നടപടി നേരിട്ട സന്തോഷിനെതിരെ വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്.

LatestDaily

Read Previous

കാസര്‍കോട് സ്വദേശി ഗൾഫില്‍ മരിച്ചു

Read Next

ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ വേണമെന്ന് അമ്മ