വീടുവിട്ട പെൺകുട്ടിയെ മണിക്കൂറിനകം പിടികൂടി

മുങ്ങിയ പെൺകുട്ടിയെ കണ്ടെത്തിയത് ആനപാപ്പാനൊപ്പം

മേൽപ്പറമ്പ്: കോട്ടയം സ്വദേശിയായ ആനപ്പാപ്പാനൊപ്പം വീട് വിട്ട പതിനെട്ടുകാരിയെ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി മാതാപിതാക്കളെ ഏല്‍പ്പിച്ചു. മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടി കോട്ടയം സ്വദേശിയായ കാമുകനൊപ്പമാണ് ഒളിച്ചോടിയത്.

കാമുകിയെ കൂട്ടിക്കൊണ്ടു പോകാനായി ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് കാമുകന്‍ പെണ്‍കുട്ടിയുടെ വീടിന്‌ സമീപത്തെത്തിയത്. കാമുകനെ കണ്ടയുടനെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ആറു മണിയോടെയാണ് മകളെകാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ മേല്‍പ്പറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. മൊഴിയെടുക്കുന്നതിനിടയില്‍ സിവില്‍ പോലീസ് ഓഫീസര്‍ മിതേഷ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിയുകയായിരുന്നു. കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് ലൊക്കേഷന്‍ കാണിച്ചിരുന്നത്.

ഇക്കാര്യം എസ് ഐ കെ.വേലായുധന്‍ ഉടന്‍ റെയില്‍വെ പോലീസിനെ അറിയിച്ചു. തിരിച്ചറിയാനായി പെണ്‍കുട്ടിയുടെ ഫോട്ടോയും അയച്ച് കൊടുത്തു. തൊട്ടു പിന്നാലെ എസ്‌ഐയുടെ നേതൃത്വത്തില്‍ മേല്‍പ്പറമ്പ് പോലീസും റെയില്‍ വെ സ്റ്റേഷനില്‍ എത്തി പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തി. ഇതിനിടയിലാണ് ആനപ്പാപ്പാനോടൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരത്തേക്ക് പോകാനായി ടിക്കറ്റെടുത്ത് ട്രെയിനിന് കാത്തിരിക്കുകയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് മേല്‍പ്പറമ്പ് സ്റ്റേഷനില്‍ എത്തിച്ച ശേഷം പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

LatestDaily

Read Previous

ലൈംഗിക പീഡനത്തിനിരയായപെൺകുട്ടിക്കെതിരെ കുപ്രചരണം ബങ്കളം അനിക്കെതിരെ പാർട്ടി നടപടി

Read Next

ചിത്താരി ജമാഅത്ത് ഹയർസെക്കണ്ടറിയിൽപ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം ദൃശ്യങ്ങൾ പുറത്ത്, പരാതി