പടിഞ്ഞാറേക്കര പ്രവാസിയുടെ ആത്മഹത്യയിൽ ദുരൂഹത ഇരട്ടിച്ചു

നഗ്നചിത്രം ഫെയ്സ് ബുക്കിലിട്ട് അബ്ദുൾ ഗഫൂറിനെ ബ്ലാക്ക്മെയിൽ ചെയ്തു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: നാട്ടുകാരേയും വീട്ടുകാരേയും ഒരുപോലെനടുക്കി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ഇന്നലെ പുലർച്ചെ കെട്ടിത്തൂങ്ങി മരിച്ച പ്രവാസി വ്യാപാരി പടിഞ്ഞാറേക്കരയിലെ അബ്ദുൾ ഗഫൂറിന്റെ മരണത്തിൽ കെട്ടുപിണഞ്ഞ ദുരൂഹത. ജൂൺ 18ന് ചൊവ്വാഴ്ച പുലർകാലം പ്രഭാത പ്രാർത്ഥനയ്ക്ക് വീട്ടിൽ നിന്ന് അരകിലോമീറ്റർ ദൂരത്തിലുള്ള തെക്കുപുറം ജുമാമസ്ജിദിലേക്ക് സ്വന്തം ഇരുചക്ര വാഹനത്തിലാണ് അബ്ദുൾ ഗഫൂർ എത്തിയത്.

പതിവനുസരിച്ച് പ്രാർത്ഥനയ്ക്ക് ശേഷം വിളിപ്പാടകലെ സുൽത്താൻ സ്വർണ്ണാഭരണശാലയ്ക്ക് തൊട്ട് വടക്കുഭാഗത്തുള്ള ബാബൂസ് തട്ടുകടയിലെത്തി ചായകുടിച്ച ശേഷമാണ് അബ്ദുൾ ഗഫൂർ വീട്ടിലേക്ക് പോകാറുള്ളതെങ്കിലും, ഇന്നലെ പ്രാർത്ഥന കഴിഞ്ഞ ശേഷം തട്ടുകടയിൽ പോകാതെ, ഗഫൂർ നേരെ വീട്ടിലേക്ക് പോവുകയായിരുന്നു. പ്രാർത്ഥന കഴിഞ്ഞെത്തി കിടപ്പുമുറിയിൽ കയറിയ ഭർത്താവിനെ 8 മണിയായിട്ടും കാണാത്തതിനാൽ അടച്ചിട്ട വാതിലിൽ ഭാര്യ  തട്ടിവിളിച്ചിട്ടും തുറക്കാതെ വന്നതിനാലാണ് പരിസരവാസികളെത്തി മുറിയുടെ വാതിൽ പൊളിച്ച് മൃതദേഹം തൊട്ടടുത്തുള്ള മൻസൂർ ആശുപത്രിയിലെത്തിച്ചത്.

അബ്ദുൾ ഗഫൂറിന്റെ മൃതദേഹം കാലത്ത് 8—30 മണിക്ക് ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അബുദാബിയിൽ വ്യാപാരിയായിരുന്ന അബ്ദുൾ ഗഫൂർ വർഷങ്ങളുടെ അധ്വാനംകൊണ്ട് മോശമല്ലാത്ത സാമ്പത്തിക സ്ഥിതി നാട്ടിലുണ്ടാക്കിയിരുന്നു. സ്വന്തമായി ഇരുനില വീടിന് പുറമെ പഴയ കൈലാസ് തിയേറ്റർ പരിസരത്തും ടൗൺ ബസ് സ്റ്റാന്റ് പരിസരത്തുമുള്ള കെട്ടിടങ്ങളിൽ ഗഫൂർ കച്ചവട പങ്കാളിയാണ്. ഭാര്യ ഖമറുന്നീസ.

ദാമ്പത്യത്തിൽ ദമ്പദികൾക്ക് കുട്ടികളില്ല. കുടുംബത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ ദത്തെടുത്ത് വളർത്തിയിരുന്നു. അടുത്തിടെ അബ്ദുൾ ഗഫൂർ സാമ്പത്തികമായി ഏറെ തകർന്ന നിലയിലായിരുന്നു. നല്ല നിലയിൽ നിന്നുള്ള ജീവിതം പെട്ടെന്നാണ് സാമ്പത്തിക തകർച്ചയിൽപ്പെട്ട് കീഴ്മേൽ മറിഞ്ഞത്. നാലുമാസം മുമ്പ് അബ്ദുൾ ഗഫൂറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അബ്ദുൾഗഫൂറിന്റെ  മാത്രം ഒരു പൂർണ്ണ നഗ്ന ചിത്രം അയച്ചുകിട്ടിയിരുന്നു.

സ്വന്തം നഗ്നചിത്രം സ്വന്തം ഫെയ്സ്ബുക്ക് പോസ്റ്റിലിടാൻ അബ്ദുൾ ഗഫൂറിനല്ലാതെ മറ്റൊരാൾക്ക് കഴിയണമെങ്കിൽ, അബ്ദുൾ ഗഫൂറിന്റെ സെൽഫോൺ മറ്റൊരു സ്ത്രീയുടേയോ, പുരുഷന്റേയോ കൈയ്യിൽ കിട്ടാതെ നടക്കില്ല. ഫെയ്സ്ബുക്കിൽ വന്ന ചിത്രത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഏതോ ഒരു സ്ത്രീയോടൊപ്പം പൂർണ്ണ നഗ്നനായി നിൽക്കുന്ന ചിത്രത്തിൽ നിന്ന് സ്ത്രീയുടെ ചിത്രം മാത്രം അതിവിദഗ്ധമായി മുറിച്ചു മാറ്റിയ പാടുകൾ സൂക്ഷിച്ചു നോക്കിയാൽ വ്യക്തമായി കാണാവുന്ന ഗഫൂറിന്റെ പൂർണ്ണ നഗ്നചിത്രമാണ് അതിശയമായി സ്വന്തം ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

അബ്ദുൾ ഗഫൂറുമായി അടുത്ത ചില സുഹൃത്തുക്കൾ ഈ നഗ്ന ചിത്രത്തിന്റെ പൊരുൾ തേടിയെങ്കിലും, അബ്ദുൾ ഗഫൂർ ഇക്കാര്യത്തെക്കുറിച്ച് കൂടുതലൊന്നും വിട്ടുപറയാൻ താൽപ്പര്യം കാണിക്കാതിരുന്നതിനാൽ, നഗ്ന ചിത്ര വിഷയം അധികമാരും അറിയാതെ കെട്ടടങ്ങുകയായിരുന്നു. ഈ സംഭവത്തിന് ശേഷം അബ്ദുൾ ഗഫൂർ മാനസികമായി പാടെ തളർന്നുപോയ നിലയിലായിരുന്നു.

ഒരു സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് അഞ്ചുവർഷം മുമ്പ് അബ്ദുൾ ഗഫൂറിനെതിരെ ഒരു ആരോപണവും പോലീസ് പരാതിയുമുണ്ടായിരുന്നു. സ്ഥലത്തെ ചില പ്രമാണിമാർ ഇടപെട്ട് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം അന്ന് ആ പ്രശ്നം ഒതുക്കിത്തീർക്കുകയായിരുന്നു. ഈ പ്രശ്നങ്ങളെല്ലാം നിലനിൽക്കുമ്പോഴും,  അബ്ദുൾഗഫൂർ തികഞ്ഞ പരോപകാരിയായിരുന്നു.

ഇപ്പോൾ അബ്ദുൾ ഗഫൂറിന്റെ ഫെയ്സ്ബുക്കിൽ പൂർണ്ണനഗ്ന ചിത്രമയച്ച അജ്ഞാത സുന്ദരിയെ കണ്ടെത്തിയാൽ, ഗഫൂറിന്റെ സമ്പാദ്യത്തിൽ നല്ലൊരു ഭാഗം ഏതുവഴിക്കാണ് തട്ടിയെടുക്കപ്പെട്ടതെന്ന് കണ്ടെത്താൻ സാധിക്കും. കഴിഞ്ഞ ആറു മാസക്കാലമായി അബ്ദുൾ ഗഫൂർ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നു.

LatestDaily

Read Previous

മാവുങ്കാൽ മുതൽ പാണത്തൂർ വരെ ഒറ്റനമ്പറിന്റെ പിടിയിൽ

Read Next

ഒളിച്ചു സുക്ഷിച്ച ബോംബുകളിൽ ചിതറുന്നത് നിരപരാധികളുടെ രക്തവും ജീവനും