കൺസ്യൂമർ ഫെഡ് മദ്യശാല െചറുവത്തൂരിനില്ല, കെട്ടിട ഉടമയ്ക്ക് താക്കോൽ കൈമാറി

സ്വന്തം ലേഖകൻ

ചെറുവത്തൂർ:  പ്രവർത്തനമാരംഭിച്ച് 24 മണിക്കൂറിനുള്ളിൽ അകാല ചരമമടഞ്ഞ ചെറുവത്തൂരിലെ വിവാദ മദ്യശാലയുടെ താക്കോൽ കൺസ്യൂമർഫെഡ് അധികൃതർ ഉടമസ്ഥന് കൈമാറി. ചെറുവത്തൂരിനെ ഇളക്കിമറിച്ച കൺസ്യൂമർഫെഡ് മദ്യശാല വിവാദത്തിനൊടുവിൽ ഇന്നലെയാണ് കൺസ്യൂമർഫെഡ് ഡയറക്ടർ വി.കെ. രാജൻ, റീജണൽ മാനേജർ സി. പ്രദീപ്കുമാർ എന്നിവർ കെട്ടിട ഉടമ മാധവൻ നായർക്ക് ചന്തേര പോലീസ് സ്റ്റേഷനിൽ കെട്ടിടത്തിന്റെ താക്കോൽ കൈമാറിയത്.

ഇദ്ദേഹത്തിന് ലഭിക്കേണ്ട വാടക കുടിശ്ശികയിൽ 63,000 രൂപയുടെ ചെക്ക് ഇന്ന് കൈമാറുമെന്ന് കൺസ്യൂമർഫെഡ്  അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. നവംബർ 23–ന് പ്രവർത്തനമാരംഭിച്ച ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ കൺസ്യൂമർഫെഡ് മദ്യശാലയെ 24 മണിക്കൂർ പോലും പ്രവർത്തിക്കാനനുവദിക്കാതെയാണ് സിപിഎം സംസ്ഥാന നേതാവ് ഇടപെട്ട് പൂട്ടിച്ചത്. ഇതേതുടർന്നുണ്ടായ സമര കോലാഹലങ്ങൾ സിപിഎമ്മിനെയും ഉലച്ചിരുന്നു.

ചെറുവത്തൂരിലെ സ്വകാര്യബാറുടമയെ സഹായിക്കാനാണ് കൺസ്യൂമർഫെഡ് മദ്യ വിൽപ്പനശാല പൂട്ടിച്ചതെന്ന്  ആരോപണമുന്നയിച്ചത് സിപിഎമ്മിന്റെ ട്രേഡ് യൂണിയനായ സിഐടിയുവിന്റെ  ചെറുവത്തൂരിലെ പ്രാദേശിക നേതൃത്വം തന്നെയാണ്. പൂട്ടിയിട്ട മദ്യശാല തുറക്കണമെന്നാവശ്യപ്പെട്ട് സമരമാരംഭിച്ച ചുമട്ടുതൊഴിലാളി യൂണിയനെ സിപിഎം നേതൃത്വം അനുനയിപ്പിച്ചത് പൂട്ടിയ മദ്യശാല വീണ്ടും ചെറുവത്തൂരിൽ തന്നെ തുറക്കുമെന്ന വാഗ്ദാനം നൽകിയാണ്. നേതാക്കളുടെ വാക്ക് പഴയ ചാക്ക് പോലെയായിത്തീർന്നതോടെയാണ് ചെറുവത്തൂരിലെ കൺസ്യൂമർഫെഡ് മദ്യശാല തിരിച്ചുവരാത്ത വിധം അപ്രത്യക്ഷമായത്.

ഉദ്ഘാടന ദിവസം തന്നെ ഒമ്പതര ലക്ഷത്തോളം രൂപയുടെ കച്ചവടം നടന്ന കൺസ്യൂമർഫെഡ്  മദ്യശാല പൂട്ടിച്ചത് എന്തിനെന്ന തൊഴിലാളികളുടെ ചോദ്യത്തിന് മാത്രം  ഉത്തരമായില്ല. എക്സൈസ് വകുപ്പിന്റെ അനുമതിയോടെ ചട്ടങ്ങളെല്ലാം പാലിച്ച്   പ്രവർത്തനമാരംഭിച്ച കൺസ്യൂമർഫെഡ് മദ്യശാല   ചെറുവത്തൂരിൽ മറ്റൊരിടത്ത് തുടങ്ങുമെന്ന സിപിഎം    നേതൃത്വത്തിന്റെ ഉറപ്പും പാഴ്്വാക്കായി. ചെറുവത്തൂർ സ്റ്റേഷൻ റോഡിലെ കെട്ടിടത്തിലുണ്ടായിരുന്ന മദ്യ സ്റ്റോക്ക് കെട്ടിട ഉടമ പോലും അറിയാതെ പൂട്ട് മുറിച്ചാണ് കൺസ്യൂമർഫെഡ് അധികൃതർ പിലാത്തറയിലേക്ക് മാറ്റിയത്.

LatestDaily

Read Previous

പീഡന പ്രതി സൽമാനെതിരായ കുറ്റപത്രം ഒരുങ്ങി

Read Next

കൊടിസുനി ഉൾപ്പെടെ പ്രതികളായ ന്യൂമാഹി ഇരട്ടക്കൊലക്കേസ് ഉടൻ വിചാരണക്കെത്തും