വ്യാജ സിദ്ധൻ: കുടുംബനാഥന്റെ സഹോദരന് ഗുണ്ടയുടെ ഭീഷണി

സ്വന്തം ലേഖകൻ

അജാനൂർ: വ്യാജ സിദ്ധന്റെ വലയിലായ മഡിയനിലെ കുടുംബനാഥന്റെ സഹോദരന് സിദ്ധന്റെ ഗുണ്ടയുടെ ഭീഷണി. തന്റെ ജ്യേഷ്ഠ സഹോദരന്റെയും കുടുംബത്തിന്റെയും ദുഃസ്ഥിതിയോർത്ത് അവരെ നാട്ടിലെത്തിക്കാനായിരുന്നു സഹോദരൻ മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം കണ്ണൂരിനടുത്ത സിദ്ധന്റെ കേന്ദ്രത്തിലേക്കെത്തിയത്.

എന്നാൽ കാഞ്ഞങ്ങാട് നിന്നുള്ള സംഘത്തിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞ സിദ്ധന്റെ കീഴിലുള്ള ഗുണ്ട സഹോദരന് നേരെ ഭീഷണി മുഴക്കുകയായിരുന്നു. ഉടനെ തിരിച്ചുപോകണമെന്നും ഈ പ്രദേശത്ത് ഇനി കണ്ടുപോയാൽ കാല് വെട്ടുമെന്നുമായിരുന്നു ഭീഷണി. മഡിയനിൽ നിന്നും പ്രശ്ന പരിഹാരത്തിന് സിദ്ധന്റെ കേന്ദ്രത്തിലേക്ക് പോയ കുട്ടികളടക്കമുള്ള എട്ടംഗ സംഘത്തിന്റെ ബന്ധുക്കൾ ഇപ്പോഴും ആശങ്കയുടെ മുൾമുനയിലാണ്.

മാണിക്കോത്ത് മുസ്ലിം ജമാ അത്തടക്കം മധ്യവർത്തികളായി പലരും സിദ്ധന്റെ വലയിൽ നിന്നും കുടുംബനാഥമെ മോചിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. കുടുംബനാഥനെയും കുടുംബത്തെയും ചില സൂത്രവിദ്യകളിലൂടെ സിദ്ധൻ ആത്മീയതയുടെ അടിമകളാക്കി മാറ്റിയിരിക്കുകയാണെന്ന് ബന്ധുക്കൾ ഉറച്ചുവിശ്വസിക്കുന്നു.

കുടുംബനാഥന്റെ മകളുടെ ഭർത്താവായ ചിത്താരിയിലെ പ്രവാസി യുവാവ് ഭാര്യയെയും മക്കളെയും സിദ്ധന്റെ വലയിൽ നിന്നും രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട്  മാതാവ് മുഖേന ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മറ്റ് ബന്ധുക്കളും സിദ്ധനെതിരെ നിയമവാഴ്ചയ്ക്കുള്ളിൽ നിന്നുകൊണ്ട് പൊരുതാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനിടെ സിദ്ധൻ ഏറെക്കാലം കാസർകോടിനടുത്ത ഒരു വാടക വീട് കേന്ദ്രീകരിച്ച് ആത്മീയ ചികിത്സ നടത്തിയതായുള്ള വിവിരവും  പുറത്തുവന്നിട്ടുണ്ട്.

LatestDaily

Read Previous

കലുങ്ക് മണ്ണിട്ട് മൂടി ; റോഡിലും സ്ക്കൂൾ ഗ്രൗണ്ടിലും വെള്ളക്കെട്ട്

Read Next

തൃശ്ശൂർ എടുത്ത് സുരേഷ് ഗോപി