വാഹന മോഷ്ടാവ് രണ്ടു വർഷത്തിന് ശേഷം പിടിയിൽ

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: രണ്ട് വർഷം മുമ്പ് ഒളവറയിൽ നിന്നും വാഹനം മോഷ്ടിച്ച കേസിൽ പ്രതിയെ ചന്തേര പോലീസ് മലപ്പുറത്ത്  അറസ്റ്റ് ചെയ്തു.  2022 ഡിസംബർ മാസത്തിൽ ഒളവറയിലെ വ്യാപാരി വിജയന്റെ കടയ്ക്ക് സമീപം നിർത്തിയിട്ട സ്കൂട്ടി മോഷ്ടിച്ച സംഭവത്തിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് മലപ്പുറത്ത് പിടികൂടിയത്. 

മലപ്പുറം കൽപ്പകഞ്ചേരിയിൽ വഴി യാത്രക്കാരനെ  ഇടിച്ചിട്ട സംഭവത്തിൽ പിടിയിലായ കണ്ണൂർ പെരിങ്ങോം കൊരങ്ങാട്ടെ ആദത്തിന്റെ മകൻ ബി.ഫാസിലിനെ 36, ചോദ്യം ചെയ്തതോടെയാണ് അപകടമുണ്ടാക്കിയ സ്കൂട്ടി മോഷണ മുതലാണെന്ന് കണ്ടെത്തിയത്.  മോഷ്ടിച്ച വാഹനത്തിന്റെ യഥാർത്ഥ നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് ഫാസിൽ ഓടിച്ചിരുന്നത്.

2019 ൽ പടന്ന ഗണേഷ് മുക്കിൽ നടന്ന വാഹന മോഷണക്കേസിൽ പ്രതിയായ ഫാസിൽ പ്രസ്തുത കേസിൽ ജയിലിൽ കഴിഞ്ഞിരുന്നു. മലപ്പുറം പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് ചന്തേര എസ്.ഐ. മനോജ് പൊന്നമ്പാറ, ഏ.എസ്.ഐ. സുരേഷ് ക്ലായിക്കോട്, സിവിൽ പോലീസ് ഓഫീസർ ഷാജു എന്നിവരടങ്ങുന്ന സംഘമാണ് ഫാസിലിനെ  മലപ്പുറത്തെത്തി കസ്റ്റഡിയിലെടുത്തത്.

LatestDaily

Read Previous

മയക്കുമരുന്ന് പാർട്ടിക്കിടെ 5 പേർ പിടിയിൽ

Read Next

ഐ.എൻ.എൽ മുസ്്ലിം ലീഗ് സംഘട്ടനം 7 പേർക്കെതിരെ കേസ്