വി.എം മുനീറിനെതിരെ നടപടിക്ക് സാധ്യത, സ്ഥിരം സമിതിയുടെ അധ്യക്ഷ പദവിക്കായി മമ്മു ചാല രംഗത്ത്

കാഞ്ഞങ്ങാട്: കാസർകോട് നഗരസഭ ചെയർമാൻ സ്ഥാനവും നഗരസഭ കൗൺസിൽ അംഗത്വവും രാജിവെച്ച വി.എം മുനീറിനെതിരെ മുസ്ലിംലീഗ് നടപടിവന്നേക്കും. ചെയർമാൻ സ്ഥാനം ഒഴിയാനാണ് മുസ്ലിംലീഗ് ജില്ലാ നേതൃത്വം മുനീറിനോട് ആവശ്യപ്പെട്ടത്. എന്നാൽ ചെയർമാൻ സ്ഥാനത്തോടൊപ്പം നഗരസഭ കൗൺസിൽ അംഗത്വവും  മുനീർ രാജിവെക്കുകയായിരുന്നു.

സ്ഥാനം രാജിവെച്ച വി. എം മുനീർ നഗരസഭാ ചെയർമാനാവുന്നതിന് മുമ്പേ മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റായിരുന്നു.  ഇപ്പോൾ മുനീറിന് പാർട്ടിയിൽ സ്ഥാനമൊന്നുമില്ല.  ചെയർമാൻ പദവി ആവശ്യപ്പെട്ടപ്പോൾ, കൗൺസിലർ സ്ഥാനം രാജിവെച്ചത് പാർട്ടിയോടുള്ള വെല്ലുവിളിയായാണ് നേതൃത്വം വിലയിരുത്തുന്നത്.

മുനീർ ചെയർമാൻ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ച് നേതൃത്വത്തിന് കത്തെഴുതിയ മുനീറിന്റെ വാർഡായ ഖാസി ലെയിൻ കമ്മിറ്റി ഭാരവാഹികളും ലീഗ് നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് വാർഡ് ഭാരവാഹിത്വം രാജിവെച്ചിട്ടുണ്ട്. ഇതൊക്കെ വിമത നീക്കമായാണ് നേതൃത്വം കാണുന്നത്.

നഗരസഭാ ഭരണ സമിതി അധികാരമേൽക്കുമ്പോൾ മമ്മു ചാല സ്ഥിരം അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മമ്മു ചാലയെ ലീഗ് നിർദ്ദേശിച്ചുവെങ്കിലും, തിരഞ്ഞെടുപ്പിൽ ലീഗും  ബി.ജെ.പിയും തുല്യതയിലെത്തിയപ്പോൾ നറുക്കെടുപ്പിൽ ബി.ജെ.പി യുടെ രജനി വിദ്യാഭ്യാസ  സ്ഥിരം അധ്യക്ഷയായി തിരഞ്ഞെടുക്കുകയായിരുന്നു.

വി.എം മുനീർ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തിനായി മമ്മു ചാല രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ നഗര ഭരണ സമിതി സ്ഥാനമേൽക്കുമ്പോൾ ലീഗ് നേതൃത്വം തീരുമാനിച്ച സ്ഥിരം സമിതി ചെയർമാൻമാരിലൊരാളായ മമ്മു ചാലയ്ക്ക് ഒഴിവ് വരുന്ന സ്ഥിരം സമിതി അധ്യക്ഷസ്ഥാനം നൽകണമെന്ന ആവശ്യം പ്രസക്തമാണ്.

ചെയർമാൻ സ്ഥാനത്തേക്കുള്ള ലീഗ് പ്രതിനിധികളായ അബ്ബാസ് ബീഗം വഹിച്ച സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തിനാണ് മമ്മു ചാലക്ക് വേണ്ടി ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നത്. 38 അംഗ കാസർകോട് നഗരസഭാ കൗൺസിലിൽ  ലീഗിന് 21 ഉം ബി.ജെ.പി ക്ക് 14 ഉം അംഗങ്ങളാണുള്ളത്. ഇപ്പോൾ ഗൾഫ് പര്യടനത്തിലുള്ള  ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും ജനറൽ സെക്രട്ടറി എ.അബ്ദു റഹിമാനും തിരിച്ചെത്തുന്നതോടെ മുനീറിനെതിരെയുള്ള നടപടി സംബന്ധിച്ച് തിരുമാനമുണ്ടാവും.

LatestDaily

Read Previous

ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല നാളെ; ലക്ഷങ്ങൾ അണിനിരക്കും

Read Next

മാണിക്കോത്ത് ഉറൂസ്സ് സംയുക്ത ജമാഅത്ത് നേതാക്കളെ മാറ്റി നിർത്തി