സൂക്ഷിക്കുക, അടുത്തത് നിങ്ങളാകാം സൈബർ തട്ടിപ്പ് തുടർക്കഥയാകുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികൾ ജില്ലയിൽ വ്യാപകമായി. കഴിഞ്ഞ 2 ദിവസങ്ങളിലായി 8 സൈബർ തട്ടിപ്പ് കേസുകൾ കൂടി റജിസ്റ്റർ ചെയ്തതോടെ ജില്ലയിൽ മൊത്തം റജിസ്റ്റർ ചെയ്ത കേസ്സുകളുടെ എണ്ണം 16 ആയി. സൈബർ തട്ടിപ്പുകൾക്കെതിരെ സർക്കാർ കർശ്ശന നടപടി പ്രഖ്യാപിച്ചതോടെയാണ് തട്ടിപ്പുകാർക്കെതിരെയുള്ള പരാതികൾ കാസർകോട് സൈബർ പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം പ്രവഹിക്കുന്നത്.

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും, ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ അപ്േഡറ്റ്  ചെയ്യാനെന്ന പേരിലും വിദേശത്ത് നിന്നുള്ള സുഹൃത്തിന്റെ സമ്മാനമെത്തിയിട്ടുണ്ടെന്ന പേരിലും നിരവധി തട്ടിപ്പുകേസുകളാണ് കഴിഞ്ഞ 2 ദിവസങ്ങളിലായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെല്ലാം റജിസ്റ്റർ ചെയ്യപ്പെട്ടത്. ഇൗ കേസുകളെല്ലാം പിന്നീട് കാസർകോട് സൈബർ ക്രൈം പോലീസിന് കൈമാറുകയായിരുന്നു.

ഇൗസ്റ്റ് എളേരി പാലാവയൽ ഓടക്കൊല്ലി സ്വദേശിനിയായ ഉഷാരാജുവിനെ 48, സൈബർ തട്ടിപ്പ് സംഘം കെണിയിൽപ്പെടുത്തിയത് ലണ്ടനിൽ നിന്നും 25 ലക്ഷം ഡോളറിന്റെ സമ്മാനമെത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചാണ്. 2023 ഓഗസ്റ്റ് 1-ന് ഉഷാ രാജുവിനെ ലണ്ടനിലുള്ള സ്ത്രീയാണെന്ന് പരിചയപ്പെടുത്തി വിളിച്ചയാൾ അവരുടെ ഭർത്താവായ ഡോക്ടറോടൊപ്പം ഉഷയെ കാണാൻ പാലാവയലിലേക്ക് എത്തുന്നുവെന്ന് അറിയിച്ചാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്.

6 ദിവസങ്ങൾക്ക് ശേഷം ദൽഹി എയർപോർട്ടിൽ നിന്നെന്ന വ്യാജേന മമത എന്ന പേരിൽ ഫോൺ വിളിച്ച സ്ത്രീ അതിഥികളെയും 25 ലക്ഷം ഡോളറിന്റെ സമ്മാനവും തടഞ്ഞുവെച്ചതായി ഉഷയെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവരെ വിട്ടുകിട്ടാനായി ഉഷ അക്കൗണ്ട് വഴി 1,18,500 രൂപ അയച്ച് കൊടുക്കുകയായിരുന്നു. കെഎഫ്്സിയുടെ ഫ്രാഞ്ചൈസിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് കാഞ്ഞങ്ങാട് സൗത്ത് പ്രണവത്തിലെ കെ.പി. സുധാകരൻ നായരുടെ മകൻ ഡോക്ടർ വിവേകിനെ സൈബർ തട്ടിപ്പ് സംഘം വഞ്ചിച്ചത്.

ലോക പ്രശസ്തമായ കോഴിയിറച്ചി ഉൽപ്പന്ന ബ്രാന്റായ കെഎഫ്്സിയുടെ ഫ്രാഞ്ചൈസിയാക്കാമെന്ന് വിശ്വസിപ്പിച്ച് സൈബർ മാഫിയ വിവേകിൽ നിന്നും തട്ടിയെടുത്തത് 9,30,500 രൂപയാണ്. കെഎഫ്്സി ഡോട്ട് കോം ഡോട്ട് ഇൻ എന്ന വെബ് സൈറ്റ് വഴി ഇന്റർവ്യൂ നടത്തി റജിസ്ട്രേഷൻ ഫീസ്, മെമ്പർഷിപ്പ് ഫീസ്, എൻ.ഒ.സി. എന്നീ വകകളിലായിട്ടാണ് രണ്ട് തവണ ലക്ഷങ്ങൾ തട്ടിയെടുത്തത്.

ഓൺലൈൻ വായ്പ്പയ്ക്കായി ഫോണിൽ അപേക്ഷ നൽകിയ പറക്ലായി നേരം കാണാതടുക്കം സി. മുഹമ്മദ്കുഞ്ഞിയുടെ മകൻ തസ്്രീഫിന് 33, നഷ്ടമായത് 58,560 രൂപയാണ്. വാട്സ്ആപ്പ് ചാറ്റ് വഴിയുള്ള ഇടപാടിൽ വായ്പ്പ ലഭിക്കാനായുള്ള വിവിധ ചാർജുകളെന്ന വ്യാജേനയാണ് ഗൂഗിൾപേ വഴി പണം തട്ടിയെടുത്തത്. സ്കൂട്ടർ കമ്പനിയുടെ സ്റ്റാഫാണെന്ന പേരിൽ തൃക്കരിപ്പൂർ പൊറോപ്പാട് ഖദീജ മൻസിലിൽ മുഹമ്മദ് ഹാജിയുടെ മകൻ മുഹമ്മദ് അഷ്റഫിനെ വിളിച്ച അജ്ഞാതൻ ബുക്കിംഗ് ചാർജ്ജെന്ന പേരിൽ 2 തവണയായി തട്ടിയെടുത്തത് 46,999 രൂപയാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ കള്ളാർ മാലക്കല്ലിലെ ബെന്നികുര്യന്റെ 56, പേരിലുള്ള ക്രെഡിറ്റ് കാർഡ് റദ്ദാക്കാനെന്ന് ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ച സംഘം ഇദ്ദേഹത്തിൽ നിന്നും തട്ടിയെടുത്തത് 99,000 രൂപയാണ്. അക്കൗണ്ട് വിവരങ്ങളും ഏടിഎം വിവരങ്ങളും ചോദിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ ഫോണിൽ വന്ന ഒ.ടി.പി ശേഖരിച്ചായിരുന്നു തട്ടിപ്പ്.

ബൊലേറോ വാഹനം വിൽക്കാനുണ്ടെന്ന ഫേസ്ബുക്ക് പരസ്യത്തിൽ ആകൃഷ്ടനായി മുളിയാർ മൂടംകുളം കുഞ്ഞിരാമൻ നായരുടെ മകൻ എം.വിജയന് നഷ്ടമായത് 72,000 രൂപയാണ്. ബൊലേറോ വാഹനം 1.55 ലക്ഷം രൂപയ്ക്ക് വിൽക്കാനുണ്ടെന്ന ഫേസ്ബുക്ക് പരസ്യത്തിൽ തല വെച്ച് കൊടുത്താണ് വിജയൻ സ്വന്തം കീശയിലെ പണം നഷ്ടപ്പെടുത്തിയത്. കുറഞ്ഞ പലിശയ്ക്ക് വായ്പ്പ ലഭിക്കുമെന്ന വാഗ്ദാനത്തിൽക്കുടുങ്ങിയ ചെങ്കള വി.കെ. പാറയിലെ വി. രവീന്ദ്രന്റെ ഭാര്യ ഏ. ജാനകിക്ക് 50, നഷ്ടമായത് 40,000 രൂപയാണ്.

ആക്സിയോ നെറ്റ് കമ്പനി വഴി എസ്ബിഐ മുഖാന്തിരം  1 ലക്ഷം രൂപ 42 മാസ തവണകളായി തിരിച്ചടയ്ക്കാവുന്ന വിധം കുറഞ്ഞ പലിശയ്ക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. വായ്പ്പ ലഭിക്കാനുള്ള സർവ്വീസ് ചാർജ്ജുകളുടെ പേരിലാണ് പണം തട്ടിയെടുത്തത്.എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് അപ്ഗ്രേഡ് ചെയ്യാമെന്ന് വിശ്വസിപ്പിച്ചാണ് കുമ്പള കിതൂരിലെ ചന്ദ്രഹാസയുടെ മകൻ എം. ശിവശങ്കര റായിയുടെ പക്കൽ നിന്നും  സൈബർ തട്ടിപ്പ് സംഘം 1,17,380 രൂപ തട്ടിയെടുത്തത്.          

LatestDaily

Read Previous

മണ്ഡലം പ്രസിഡന്റ്: ചെറുവത്തൂരിലും ഭിന്നത

Read Next

യു.പി സ്വദേശിക്കെതിരെ പോക്സോ