ലൈംഗിക പീഡനക്കേസ്സിൽ അന്വേഷണ സംഘം ഇടുക്കിയിലേക്ക്

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ: ബിഗ്ബോസ് റിയാലിറ്റി ഷോ താരത്തിനെതിരായുള്ള ലൈംഗിക പീഡനക്കേസ്സിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ചന്തേര പോലീസ് ഇൻസ്പെക്ടർ, ജി.പി. മനുരാജും സംഘവും ഇടുക്കിയിലേക്ക് പോകും ബിഗ്ബോസ് റിയാലിറ്റി ഷോ താരം പെരുമ്പാവൂരിലെ ഷിയാസ് കരീമിനെതിരെ ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജിം പരിശീലക നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസ്സിലാണ് ചന്തേര പോലീസ് തെളിവ് ശേഖരിക്കാനായി ഇടുക്കി ജില്ലയിലെ മൂന്നാർ, മറയൂർ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ പരിശോധനയ്ക്ക് പുറപ്പെടുന്നത്.

ഷിയാസ് കരീമിന്റെ എറണാകുളത്തെ ജിംനേഷ്യത്തിൽ ജിം പരിശീലകയായിരുന്ന  മുപ്പത്തിരണ്ടുകാരിയെ വിവാഹ വാഗ്ദാനം നൽകി വിവിധ ഹോട്ടലുകളിലും റിസോർട്ടുകളിലുമെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി. യുവതിയെ ഷിയാസ് കരീം ഒന്നിലധികം തവണ നിർബ്ബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും പരാതിയുണ്ട്. പരാതിക്കാരിയെ ഗർഭഛിദ്രത്തിന് വിധേയയാക്കിയ എറണാകുളത്തെ ആശുപത്രിയിലെത്തി  അന്വേഷണ സംഘം തെളിവ് ശേഖരിച്ചിരുന്നു.

ജിംനേഷ്യത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഷിയാസ് 11 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് യുവതി പരാതിപ്പെട്ടതിനാൽ ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ഷിയാസിന്റെ ജിംനേഷ്യത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള രേഖകളും പോലീസ് ശേഖരിച്ചു. പരാതിക്കാരിയായ ജിം പരിശീലകയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ചെറുവത്തൂർ ഞാണങ്കൈയിലെ ബാർ ഹോട്ടലിൽ മുറിയെടുത്ത് ഷിയാസ് കരീം യുവതിയെ വിളിച്ചു വരുത്തി മർദ്ദിച്ചുവെന്ന പരാതിയിൽ ചന്തേര പോലീസ് ഹോട്ടലിലെത്തി തെളിവ് ശേഖരിച്ചിരുന്നു.  ഷിയാസ് ചെറുവത്തൂരിലെ ബാർ ഹോട്ടലിൽ മുറിയെടുത്തിരുന്നതായി ഹോട്ടൽ മാനേജരും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

LatestDaily

Read Previous

കെപിസിസി അംഗത്തിന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസ് ഉപരോധിച്ചു

Read Next

ഗഫൂർ ഹാജി:  അന്വേഷണമാവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് നിവേദനം