ലോഡ്ജിലെ അറുംകൊല ദേവികയുമായി പ്രതിക്ക് 12 വർഷത്തെ രഹസ്യബന്ധം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : പുതിയകോട്ടയിലെ ഹോട്ടൽ മുറിയിൽ കാമുകൻ സതീഷ് ഭാസക്കർ 34, കഴുത്തറുത്ത് കൊന്ന ബ്യൂട്ടീഷ്യൻ  യുവതി ഉദുമ ബാര മുക്കുന്നോത്തെ ദേവികയുമായി 34, പ്രതി സതീഷിന് 12 വർഷത്തെ രഹസ്യ ബന്ധമുണ്ടായിരുന്നതായി  ഇൗ കേസ്സിന്റെ കുറ്റപത്രത്തിൽ പോലീസ് വെളിപ്പെടുത്തൽ.

2023 മെയ് 16-ന് ഉച്ചയ്ക്ക് 2-04 മണിക്കാണ് ഹോട്ടൽ മുറിയിൽ പ്രതി ദേവികയെ കഴുത്തറുത്ത് കൊന്നത്. ദേവികയ്ക്ക് ഭർത്താവും രണ്ട് ചെറിയ കുട്ടികളുമുണ്ടെങ്കിലും, പന്ത്രണ്ട് വർഷക്കാലം  സെക്യൂരിറ്റി സ്ഥാപനമുടമ ബോവിക്കാനത്തെ സതീഷ് ഭാസ്ക്കറിനൊപ്പം ദേവിക കാഞ്ഞങ്ങാട്ടും കാസർകോട്ടും ഹോട്ടൽ മുറികളിലെത്തി കാമുകൻ സതീഷിന്റെ ഇഷ്ടങ്ങൾക്ക്  വഴങ്ങിയതിനുള്ള തെളിവുകൾ പലതും ഇൗ കേസ്സിൽ പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അടിവരയിട്ട് രേഖപ്പെടുത്തിക്കാണുന്നു.

കാഞ്ഞങ്ങാട് റാംനഗർ റോഡിലുള്ള എമിറേറ്റ്സ് ഹോട്ടലുടമ വിജയൻ പ്രമാദമായ ഇൗ കൊലക്കേസ്സിൽ 44-ാം സാക്ഷിയാണ്. ദേവികയും പ്രതി സതീഷും പലപ്പോഴായി എമിറേറ്റ്സ് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച വസ്തുത വിചാരണക്കോടതിയിൽ തെളിയിക്കാനാണ് വിജയനെ കേസ്സിൽ 44-ാം സാക്ഷി യാക്കിയിട്ടുള്ളത്. കേസ്സിൽ ഒന്നാം സാക്ഷി ദേവികയുടെ മാതാവ് കെ. വി. പ്രേമയാണ്. രണ്ടാം സാക്ഷി ദേവികയുടെ ഭർത്താവ് വെസ്റ്റ് എളേരി വില്ലേജിൽ അരിമ്പ തെക്ക് നന്ന്യത്ത് വീട്ടിൽ കപ്പാടകത്ത് കെ.ടി.എൻ രാജേഷാണ്.

3-ാം സാക്ഷി ദേവികയുടെ സഹോദരൻ പ്രവാസിയായ ദിലീപ്കുമാറിന്റെ ഭാര്യ മുക്കുന്നോത്തെ രേഷ്മയാണ്. പ്രതി സതീഷ് ഭാസ്ക്കറും ദേവികയും എമിറേറ്റ്സ് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച കാര്യം തെളിയിക്കാൻ എമിറേറ്റ്സ് ഹോട്ടലിലെ റിസപ്ഷനിസ്റ്റ് രാവണേശ്വരം മുക്കൂട് സ്വദേശിനി അജ്മീർ മൻസലിൽ സുമയ്യ അബ്ദുൾ സലാമിനെ പോലീസ് 42-ാം സാക്ഷിയാക്കിയിട്ടുണ്ട്. 43-ാം സാക്ഷി കാട്ടിയടുക്കത്തെ ഉണ്ണികൃഷ്ണൻ പനയാലാണ്.

ദേവികയെ ആദ്യം വിവാഹമാലോചിച്ച പ്രതി സതീഷ് ഭാസ്ക്കർ ദേവിക 2014 ഏപ്രിൽ 6-ന് കെടിഎൻ രാജേഷുമായി വിവാഹിതയായ ശേഷവും സതീഷ് ദേവികയെ പ്രണയം നടിച്ച് നിരന്തരം ഫോണിൽ വിളിച്ചിരുന്നുവെന്നും, ദേവിക മൈൻ എന്ന പേരിൽ കാസർകോട് പഴയ ബസ് സ്റ്റാന്റിൽ 2022 സപ്തംബർ 26-ന് പുതിയ ബ്യൂട്ടീപാർലർ ആരംഭിച്ച ശേഷം സതീഷ് മിക്കവാറും ദിവസങ്ങളിൽ ഇൗ ബ്യൂട്ടീപാർലറിലെത്താറുണ്ടെന്നും, കുറ്റപത്രം പറയുന്നു.

ദേവികയുടെ വിവാഹം കഴിഞ്ഞ ശേഷം പ്രതി സതീഷ് ബോവിക്കാനത്ത് തന്നെ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു. കോടതിയിലെത്തിയ കുറ്റപത്രത്തിൽ പ്രതി സതീഷിന്റെ ഭാര്യ 17-ാം സാക്ഷിയാണ്. ദേവികയുമായുള്ള പ്രതിയുടെ രഹസ്യ ബന്ധം മനസ്സിലാക്കി ഭാര്യാ ബന്ധുക്കൾ യുവതിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് 2023 മാർച്ച് 23-നാണ്.

സതീഷ് ഭാസ്ക്കറിന്റെ കാർ ഭാര്യ വീട്ടുകാർ ബലമായി എടുത്തുകൊണ്ടുപോവുകയും ചെയ്തു. കാർ കൊണ്ടുപോയ നാണക്കേടിൽ പ്രതി സ്വന്തം വീട്ടിൽ താമസിക്കാതെ കാഞ്ഞങ്ങാട് പുതിയകോട്ടയിലുള്ള ഹോട്ടലിൽ മാസ വാടകയ്ക്ക് മുറിയെടുത്ത് താമസിക്കുകയായിരുന്നു. സതീഷ് തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് ദേവിക 2023 മെയ് 1-ന് മേൽപ്പറമ്പ പോലീസിൽ സതീഷിനെതിരെ ഒരു പരാതി നൽകിയിരുന്നു.

പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ച് േമലിൽ പ്രശ്നങ്ങളൊന്നുമുണ്ടാകരുതെന്ന് ഉപദേശിച്ചതായും കുറ്റപത്രം പറയുന്നു. കൊല നടന്ന ദിവസം 2023 മെയ് 16-ന് ദേവികയെ ഉദുമ മുതൽ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് വരെ പ്രതി സതീഷ് പിന്തുടരുകയും ബസ്സിൽ നിന്നിറക്കിയ ശേഷം ഓട്ടോയിൽ കയറ്റി പ്രണയം നടിച്ച് കൊല നടത്തിയ ഹോട്ടൽ മുറിയിലെത്തിക്കുകയും ചെയ്ത  കെ.എൽ 14. വൈ 8774 നമ്പർ ഓട്ടോയുടെ ഡ്രൈവറും കേസ്സിൽ സാക്ഷിയാണ്.

പ്രമാദമായ ഇൗ കൊലക്കേസ് വിചാരണയ്ക്ക് ജില്ലാ സെഷൻസ് കോടതിയിലേക്കയക്കാനുള്ള ശ്രമങ്ങൾ ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് ഒന്നാം കോടതിയിൽ നടന്നുവരുന്നു. കേസ്സിൽ കുറ്റപത്രം കോടതിയിലെത്തിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുർഗ്ഗ്  പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനാണ്. 2023 മെയ് 16-ന് കൊല നടന്ന ശേഷം അറസ്റ്റിലായ പ്രതി സതീഷ് ജാമ്യം ലഭിക്കാതെ 4 മാസമായി കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിൽ റിമാന്റ് തടവിലാണ്. കേസ്സിൽ ദൃക്സാക്ഷികളായി ആരും തന്നെയില്ല.

LatestDaily

Read Previous

ചിത്താരി വില്ലേജ് ഓഫീസ് അനാഥം

Read Next

മുഖ്യമന്ത്രി 23-ന് വെള്ളിക്കോത്ത്