സംയുക്ത ജമാഅത്ത് തിരഞ്ഞെടുപ്പ്

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : ഇത്തവണത്തെ നബിദിനാഘോഷത്തെ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചേർന്ന കൊളവയൽ മുസ്്ലീം ജമാഅത്ത് ജനറൽബോഡി യോഗത്തിൽ തീരുമാനമെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ഭാരവാഹികളുൾപ്പെടെ ജമാഅത്ത് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചു. ജമാഅത്ത് ജനറൽ സിക്രട്ടറി അഷ്റഫ് കൊളവയൽ സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറിയായ ബശീർ വെള്ളിക്കോത്തിനെ ഹിത പരിശോധനയിലൂടെ തെരഞ്ഞെടുത്ത ചരിത്രത്തിലില്ലാത്ത സംഭവത്തെ ചോദ്യം ചെയ്ത് ഹൊസ്ദുർഗ്ഗ് മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു.

ഹരജി കോടതിയുടെ പരിഗണനയിലാണ്. നബിദിനാഘോഷം തീരുമാനിക്കാൻ ചേർന്ന കൊളവയൽ ജമാഅത്ത് ജനറൽ ബോഡി യോഗം സംയുക്ത ജമാഅത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനറൽ സിക്രട്ടറി അഷ്റഫ് കൊളവയൽ കോടതിയെ സമിപിച്ച വിഷയം ചർച്ച ചെയ്യണമെന്ന് ഒരു വിഭാഗം ജനറൽബോഡിയംഗങ്ങൾ ആവശ്യപ്പെട്ടു. ജനറൽ സിക്രട്ടറി കോടതിയെ സമീപിച്ച വിഷയം ചർച്ച ചെയ്ത് തീരുമാനിച്ച ശേഷം മതി നബിദിനാഘോഷക്കമ്മിറ്റി വിഷയമെന്ന് ഒരു വിഭാഗം ശാഠ്യം പിടിച്ചപ്പോൾ, പറ്റില്ലെന്ന് യോഗാധ്യക്ഷനായ ജമാഅത്ത് പ്രസിഡണ്ട് ബി. മുഹമ്മദ് കുഞ്ഞി അറിയിച്ചു.

ജനറൽ സിക്രട്ടറി രാജി വെക്കണമെന്ന നിലപാടിൽ ഒരു വിഭാഗം ഉറച്ച് നിന്നപ്പോൾ കമ്മിറ്റി ഒന്നടങ്കം രാജി വെക്കുന്നതായി പ്രസിഡണ്ട് ബി. മുഹമ്മദ് കുഞ്ഞി അറിയിച്ചു. തുടർന്ന് മൂന്നംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് യോഗം പിരിയുകയായിരുന്നു. നബി ദിനാഘോഷം കഴിഞ്ഞ് ജനറൽ ബോഡി യോഗം  ചേർന്ന് ജനറൽ സിക്രട്ടറി കോടതിയെ സമീപിച്ച വിഷയം ചർച്ച ചെയ്യാമെന്ന് അധ്യക്ഷൻ ബി. മുഹമ്മദ് കുഞ്ഞി അറിയിച്ചതിനെ ഒരു വിഭാഗം അംഗീകരിക്കാൻ തയ്യാറല്ലാത്ത സാഹചര്യത്തിലാണ് കൊളവയൽ ജമാഅത്ത് കമ്മിറ്റി ഒന്നടങ്കം രാജി വെച്ചൊഴിഞ്ഞത്.

LatestDaily

Read Previous

കുമ്പള വിദ്യാർത്ഥിയുടെ മരണം രക്ഷിതാക്കളുടെ അനാസ്ഥ മൂലം

Read Next

ഹൈക്കോടതിക്ക് സലാം സലാം: ഫൗസിയ