ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
ഹൊസ്ദുർഗ്: മതസ്പർദ്ദ മുദ്രാവാക്യം വിളിച്ച് നാട്ടിൽ കലാപമുണ്ടാക്കാൻ മുതിർന്നുവെന്ന കേസ്സിൽ 8 മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജുഡീഷ്യൽ മജിസ്ത്രേട്ട് ഒന്നാം കോടതി ജാമ്യമനുവദിച്ചു. ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത 153 – ഏ രാജ്യദ്രോഹക്കേസ്സിൽ മൊത്തം 15 പ്രതികളാണ്. ഇവരിൽ ഒമ്പത് പ്രതികൾ അറസ്റ്റിലായി 14 ദിവസം റിമാൻഡിൽ കിടന്നു.
ഒന്നാം പ്രതി കല്ലൂരാവി ചിറമ്മൽ വീട്ടിൽ ഹസൈനാറിന്റെ മകൻ ബി.ഏ. അബ്ദുൾ സലാം 18, ഒഴികെ മറ്റ് എട്ടു പ്രതികളും ഇന്നലെ ജാമ്യത്തിലിറങ്ങി. കേസ്സിൽ ആറു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
കാഞ്ഞങ്ങാട് കല്ലൂരാവി കെ.ഷാഫിയുടെ മകൻ പി. ഷരീഫ് 36, പടന്നക്കാട് കാരക്കുണ്ടിൽ അബൂബക്കർ മകൻ ഓട്ടോ ഡ്രൈവർ പി. മുഹമ്മദ് കുഞ്ഞി 57, തായന്നൂർ കാലിച്ചാനടുക്കം അൻവർ മൻസിലിൽ എം.ഹമീദിന്റെ മകൻ ഏ. ആഷിർ 25, അജാനൂർ ഇഖ്ബാൽ റോഡിൽ കൊളവയൽ ഏ.പി. മൊയ്തുവിന്റെ മകൻ പി.എച്ച്. മുഹമ്മദ് അയൂബ് 45, അജാനൂർ തെക്കേപ്പുറത്തെ പി.എം. കുഞ്ഞബ്ദുല്ലയുടെ മകൻ പി.എം. നൗഷാദ് 42, ആറങ്ങാടി ഫാത്തിമ മൻസിലിൽ മുഹമ്മദിന്റെ മകൻ സായാ സമീർ 35, ആവിയിൽ സ്വദേശിയായ പതിനേഴുകാരൻ, മാണിക്കോത്ത് മഡിയൻ മാട്ടുമ്മൽ ഹൗസിൽ കെ. കുഞ്ഞഹമ്മദ് 50 എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്.
എല്ലാ ശനിയാഴ്ചയും കാലത്ത് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടാനാണ് കോടതി വ്യവസ്ഥ. പ്രതികൾക്ക് വേണ്ടി അഡ്വ. നുസൈബ് കോടതിയിൽ ഹാജരായി.