അനിശ്ചിതത്വത്തിനൊടുവിൽ ടി.കെ. ഹംസ സ്ഥാനമൊഴിഞ്ഞു

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും മന്ത്രി അബ്ദു റഹിമാനുമായുള്ള അഭിപ്രായ ഭിന്നതക്കുമൊടുവിൽ മുൻമന്ത്രിയും മുൻ ലോക്സഭാംഗവുമായ സിപിഎം നേതാവ് ടി.കെ. ഹംസ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനമൊഴിഞ്ഞു.

വഖഫ് ബോർഡ് ചെയർമാൻ സ്ഥാനമൊഴിയാൻ സിപിഎം നേതൃത്വം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് രാജിയെങ്കിലും പാർട്ടി നിശ്ചയിച്ച പ്രായപരിധി പിന്നിട്ടതിനാലും ആരോഗ്യ പരമായ കാരണങ്ങളാലുമാണ് രാജിയെന്നാണ് ഹംസയുടെ വിശദീകരണം. കോഴിക്കോട് ഇന്നലെ ചേർന്ന വഖഫ് ബോർഡ് യോഗത്തിന് ശേഷമായിരുന്നു രാജിക്കാര്യം ഹംസ ഔദ്യോഗികമായി അറിയിച്ചത്.

ഏറെനാളായി വഖഫ് മന്ത്രി അബ്ദുറഹിമാനുമായി അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനാൽ മാസങ്ങളായി വഖഫ് ബോർഡുമായി ബന്ധപ്പെട്ട മന്ത്രിതല യോഗങ്ങളിലുൾപ്പടെ ഹംസ പങ്കെടുത്തിരുന്നില്ല. 2020 ജനുവരി പത്തിനാണ് വഖഫ് ബോർഡ് ചെയർമാനായി ടി.കെ. ഹംസ ചുമതലയേറ്റത്. പാർട്ടി തീരുമാനപ്രകാരമായിരുന്നു ഹംസ ചുമതലയേറ്റതും ഇന്നലെ സ്ഥാനമൊഴിഞ്ഞതും. 80 വയസ്സ് വരെ മാത്രമാണ് പദവികൾക്ക് സിപിഎം അനുവദിച്ച കാലപരിധി. ടി.കെ. ഹംസയ്ക്ക് ഇപ്പോൾ 82 വയസ്സായി.

LatestDaily

Read Previous

പെണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ടു പോയി പീഡിപ്പിച്ച പ്രതി റിമാന്റിൽ

Read Next

സഹകരണ  ജീവനക്കാരിയുടെ ആത്മഹത്യാക്കുറിപ്പ് രാസപരിശോധനക്ക്