പാതിവഴിയിലായ സംയുക്ത ജമാ അത്ത് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 2 ന്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പാതിവഴിയിൽ നിർത്തിയ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് തെരഞ്ഞെടുപ്പിന്റെ തുടർ നടപടികൾ ഓഗസ്റ്റ് 2-ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ യത്തീംഖാന ഹാളിൽ നടക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാ അത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത വിധത്തിൽ  ഹിതപരിശോധനയെന്ന കുറുക്കുവഴിയിലൂടെ ബഷീർ വെള്ളിക്കോത്ത് സംയുക്ത ജമാ അത്ത് ജനറൽ സിക്രട്ടറിയായതിൽ മുറുമുറുപ്പ് തുടരുന്നതിനിടയിലാണ് തെരഞ്ഞെടുപ്പിന്റെ തുടർനടപടികൾക്ക് ഖാസി മുത്തുക്കോയ തങ്ങൾ തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.

 സംയുക്ത ജമാ അത്ത് പ്രസിഡണ്ടായി മൻസൂർ ആശുപത്രി ചെയർമാൻ പാലക്കി സി. കുഞ്ഞാമദ് ഹാജിയെ ഐക്യകണ്ഠേനയാണ് യോഗം തെരഞ്ഞെടുത്തത്. ജനറൽ സിക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വരുമെന്ന ഘട്ടമായപ്പോഴാണ് ബശീർ വെള്ളിക്കോത്തിന്റെ ഒത്താശയോടെ ഹിതപരിശോധനയെന്ന പേരിൽ തെരഞ്ഞെടുപ്പ് നടന്നത്. 4 വൈസ് പ്രസിഡണ്ടുമാർ, 4 സിക്രട്ടറിമാർ, ട്രഷറർ, പ്രവർത്തക സമിതിയംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കാതെയാണ് തെരഞ്ഞെടുപ്പ് പാതിവഴിയിൽ നിർത്തിയത്.

മലയോര മേഖലയിലെ ജമാ അത്തുകളിൽ നിന്നെത്തിയ പ്രതിനിധികളെ ചാക്കിട്ട് പിടിച്ചാണ് ബശീർ വെള്ളിക്കോത്ത് ഹിതപരിശോധനയെന്ന കുറുക്കുവഴിയിലൂടെ കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് ജനറൽ സിക്രട്ടറിയായത്. അസീസ് മങ്കയത്തെ ട്രഷററാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ബശീർ മലയോര ജമാ അത്ത് പ്രതിനിധികളെ തന്റെ വശത്താക്കിയത്. 2-ന് നടക്കുന്ന സംയുക്ത ജമാ അത്ത് യോഗത്തിൽ അസീസ് മങ്കയത്തെ ട്രഷററാക്കിയില്ലെങ്കിൽ, ബശീർ മലയോര ജമാ അത്ത് പ്രതിനിധികളോട് കണക്ക് പറയേണ്ടി വരും.

ഹിത പരിശോധനയെന്നത് ജനാധിപത്യ രീതിയല്ലെന്നും, വളഞ്ഞവഴിയിൽ ജനറൽ സിക്രട്ടറി സ്ഥാനത്തെത്തിയ ബശീറിനെ നീക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും, കാഞ്ഞങ്ങാട് സംയുക്ത ജമാ അത്തിലെ അംഗ ജമാ അത്തുകളിൽ നിന്നുള്ള പ്രതിനിധികളിൽ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

സംയുക്ത ജമാ അത്ത് ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അത്രയ്ക്ക് എളുപ്പമാകില്ലെന്നാണ് സൂചന. അസീസ് മങ്കയത്തെ ട്രഷററാക്കിയില്ലെങ്കിൽ മലയോര മേഖലയിലെ 20 ജമാ അത്ത് കമ്മിറ്റികൾ കാഞ്ഞങ്ങാട് സംയുക്ത ജമാ അത്തിൽ നിന്നും വിഘടിക്കുമെന്ന് സംശയമുണ്ട്. ബല്ലക്കടപ്പുറം ജമാ അത്തും ട്രഷറർ സ്ഥാനത്തിൽ അവകാശമുന്നയിച്ചിട്ടുണ്ട്.

LatestDaily

Read Previous

ചെറുവത്തൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് മണിയറ നാരായണന്‍ അന്തരിച്ചു

Read Next

സംയുക്ത ജമാഅത്ത് സിക്രട്ടറി തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കോടതിയിൽ ഹരജി