കാഞ്ഞങ്ങാട്ട് രണ്ടാം കലാപം ഒഴിവായത് പോലീസ് ജാഗ്രതയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മണിപ്പൂർ വിഷയത്തിൽ യൂത്ത് ലീഗ് കാഞ്ഞങ്ങാട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിൽ മുഴങ്ങിയ വർഗ്ഗീയ വിദ്വേഷ മുദ്രാവാക്യത്തെത്തുടർന്ന് കാഞ്ഞങ്ങാട്ട് നടക്കുമായിരുന്ന വർഗ്ഗീയ ലഹളയെ തടയാനായത് പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമര പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തുടനീളം മണിപ്പൂർ വിഷയത്തിൽ യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നുവെങ്കിലും, സംസ്ഥാനത്ത് കാഞ്ഞങ്ങാട്ട് മാത്രമാണ് പ്രതിഷേധത്തിനിടെ വർഗ്ഗീയ വിദ്വേഷ മുദ്രാവാക്യം മുഴങ്ങിയത്.

സംഭവം വിവാദമായതോടെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മുദ്രാവാക്യം മുഴക്കിയ യുവാവിനെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പുറത്താക്കിയെങ്കിലും, മുദ്രാവാക്യം സൃഷ്ടിച്ച ഭീതി കാഞ്ഞങ്ങാട്ടുനിന്നും അകന്നിട്ടില്ല. വിദ്വേഷ മുദ്രാവാക്യത്തിനെതിരെ ബിജെപി, യുവമോർച്ച എന്നീ സംഘടനകൾ പരാതിയുമായെത്തിയതോടെയാണ്  വർഗ്ഗീയ ലഹളയുടെ സാധ്യത പോലീസ് മണത്തത്. ഇതോടെ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന വിഷയത്തിൽ നേരിട്ടിടപെട്ട് വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശ്ശന നടപടിയെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

നവമാധ്യമ ഗ്രൂപ്പുകളിൽ വർഗ്ഗീയത ആളിക്കത്തിക്കുന്നവർക്കെതിരെയും പോലീസ് ശക്തമായ നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷ മുദ്രാവാക്യം വിളിയിലൂടെ വർഗ്ഗീയ ലഹളയുണ്ടാക്കി ജില്ലയിലെ ക്രമസമാധാന നില തകർക്കാനാണ് യൂത്ത് ലീഗ് ലക്ഷ്യമിട്ടതെന്നും ആരോപണമുയർന്നിട്ടുണ്ട്. കാഞ്ഞങ്ങാട്ട് വർഷങ്ങൾക്ക് മുമ്പ് ഒരു കലാപം നടന്നിട്ടുള്ളതിനാൽ, പോലീസ് തികഞ്ഞ ജാഗ്രതയിലാണ്. യൂത്ത് ലീഗ് പ്രകടനത്തിൽ പങ്കെടുത്ത 307 പേർക്കെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തിട്ടുണ്ട്.

മണിപ്പൂർ വിഷയത്തിൽ ബിജെപിയൊഴിച്ച് സംസ്ഥാനത്തെ മുഴുവൻ  രാഷ്ട്രീയ പാർട്ടികളും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.  ഇൗ പരിപാടികളിലൊന്നും മുഴങ്ങിക്കേൾക്കാത്ത മുദ്രാവാക്യമാണ് കാഞ്ഞങ്ങാട്ട് യൂത്ത് ലീഗ് പ്രകടനത്തിൽ മുഴങ്ങിക്കേട്ടത്. കാഞ്ഞങ്ങാട്ടെ റാലിയിൽ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കല്ലൂരാവിയിലെ അബ്ദുൾ സലാം 18, ഷെരീഫ് 38, കാലി ച്ചാനടുക്കത്തെ ആഷിർ, ഇഖ്ബാൽ റോഡിലെ അയൂബ് 45, പടന്നക്കാട്ടെ മുഹമ്മദ്കുഞ്ഞി എന്നിവരെ ഇന്നലെ ഹോസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തു.  കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെ  നേതൃത്വത്തിൽ പോലീസ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് പ്രതികളുടെ സ്വത്തുക്കൾ ഉടൻ കണ്ടുകെട്ടും

Read Next

അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ കണ്ണി ബേക്കൽ പോലീസിന്റെ പിടിയിൽ