സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട് : ഉപഭോക്താക്കൾക്ക് ഷോക്കടിപ്പിക്കുന്ന ബിൽ നൽകി വൈദ്യുതി വകുപ്പിന്റെ ക്രൂരവിനോദം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജീവിക്കാൻ നിവൃത്തിയില്ലാതായ സാധാരണക്കാരുടെ തലയിൽ വെള്ളിടി വീഴ്ത്തുന്ന തരത്തിൽ ഇരട്ടിയിലധികമാണ് പുതിയ വൈദ്യുതി ബിൽ. വൈദ്യുതിക്ക് മേൽ ചുമത്തിയ സർച്ചാർജ്ജാണ് ഇക്കുറി ഉപഭോക്താക്കളുടെ ബിൽ ഇരട്ടിക്കാൻ കാരണമായത്. അനുവദനീയമായ യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് സർച്ചാർജ്ജ് ഏർപ്പെടുത്തിയത്.
ഫിക്സഡ് ചാർജ്ജ്, മീറ്റർ വാടക, എനർജി ചാർജ്ജ്, ഡ്യൂട്ടി ചാർജ്ജ്, മന്ത്്ലി ഫ്യൂവൽ സർച്ചാർജ്ജ് എന്നീ ഒാമനപ്പേരുകളിലാണ് കൊള്ള. ഭൂരിഭാഗം വൈദ്യുതി ഉപഭോക്താക്കൾക്കും കഴിഞ്ഞ തവണ ലഭിച്ച ബില്ലിന്റെ ഇരട്ടിത്തുകയാണ് ഇത്തവണ വൈദ്യുതി ബില്ലായി ലഭിച്ചത്. പലയിടത്തും അത് മൂന്നിരട്ടിയോളം വർധിച്ചു.