കാണാതായ ജുബൈരിയ കാമുകനൊപ്പം പോലീസിൽ ഹാജരായി

സ്വന്തം ലേഖകൻ

അജാനൂർ: മകനെ ഉപേക്ഷിച്ച് വീടുവിട്ട മാണിക്കോത്തെ ഭർതൃമതി കാമുകനോടൊപ്പം ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇക്കഴിഞ്ഞ 5-ാം തീയ്യതിയാണ് മാണിക്കോത്തെ ഗ്രാന്റ് ഓഡിറ്റോറിയത്തിന് പിറകു വശത്തെ ഷംസീർ മൻസിലിൽ സി.എച്ച്. ഫൈസലിന്റെ മകളും ഹോട്ടൽ ജീവനക്കാരനായ റിയാസിന്റെ ഭാര്യയുമായ ജുബൈരിയ 28, എട്ട് വയസ്സുള്ള മകനെ മാണിക്കോത്തെ വീട്ടിലാക്കി വീടുവിട്ടത്. മകളുടെ തിരോധാനം സംബന്ധിച്ച് പിതാവ് ഫൈസൽ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ബേക്കൽ സ്വദേശിയായ അജിനാസ് എന്ന യുവാവുമായി യുവതിക്ക് പ്രണയ ബന്ധമുള്ളതായി സൂചിപ്പിച്ചിരുന്നു.

പിതാവിന്റെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ്, കാമുകനായ അജിനാസിനോടൊപ്പം യുവതി കഴിഞ്ഞ ദിവസം ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായത്. മകൾ പോലീസ് സ്റ്റേഷനിലെത്തുന്നതറിഞ്ഞ് പിതാവ് ഫൈസൽ പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും, യുവതിയോട് ആരുടെ കൂടെ പോകാനാണ് താൽപ്പര്യമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ചോദിച്ചപ്പോൾ, കാമുകനായ അജിനാസിന്റെ കൂടെ പോകാനാണ് ഇഷ്ടമെന്ന് അറിയിച്ചതിനെത്തുടർന്ന്, കോടതിയിൽ ഹാജരാക്കി സ്വന്തം ഇഷ്ടത്തിന് പോകാൻ അനുവദിക്കുകയായിരുന്നു. ഭാര്യ ഏക മകനെ ഉപേക്ഷിച്ച് പോയതറിഞ്ഞ് എറണാകുളത്തെ ജോലി സ്ഥലത്ത് നിന്നും മാണിക്കോത്തെത്തിയ ആദ്യഭർത്താവ് മകൻ റൈഹാനിനെ ഏറ്റെടുത്ത് സ്വദേശമായ കർണ്ണാടകയിലെ കുടകിലേക്ക് കൊണ്ടുപോയി.

LatestDaily

Read Previous

കണ്ണൂരിൽ ടൂറിസ്റ്റ്‌ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ പടന്നക്കാട് സ്വദേശി മരിച്ചു

Read Next

കാമുകനെത്തേടി പുറപ്പെട്ട പെൺകുട്ടി പീഡനത്തിനിരയായി