യുവാവ് വനിതാ ഡോക്ടറെ ചികിത്സയ്ക്കിടെ കൈയ്യേറ്റം ചെയ്തു

സ്വന്തം ലേഖകൻ

തലശ്ശേരി: വാഹന അപകടത്തിൽ പരിക്കേറ്റ് തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിയ യുവാവ് വനിതാ ഡോക്ടറെ ഡ്യൂട്ടിക്കിടയിൽ കൈയ്യേറ്റം ചെയ്തു. കാഷ്വാലിറ്റി ഡ്യൂട്ടി ചെയ്തു വന്ന ഡോ. അമൃതാ രാജാണ് കൈയ്യേറ്റത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പാലയാട് സ്വദേശി പഴയ ബേസിക് ‘സ്കൂളിനടുത്ത കുറുപ്പം കണ്ടി മഹേഷിനെ 42, തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലർച്ചെ 02.30 മണിയോടെയാണ് സമനില തെറ്റിയ നിലയിൽ ഇടക്കിടെ പെരുമാറുന്ന മഹേഷ് ആശുപത്രിയിലെത്തിയത്. ബൈക്ക് യാത്രികനായ ഇയാൾക്ക് കൊടുവള്ളിക്കടുത്താണ് വാഹനത്തിൽ നിന്നും തെന്നി വീണ് പരിക്കേറ്റത്. ആദ്യം തൊട്ടടുത്ത സഹകരണ ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ നേടി. ഇവിടെയും അക്രമാസക്തനായി പെരുമാറിയ ഇയാളെ പിന്നിട് ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കാഷ്വാലിറ്റിയിൽ കിടത്തി തലയിലെ പരിക്കുകൾ പരിശോധിച്ച ഡോക്ടറോട് നെഞ്ചിലാണ് വേദനയെന്ന് അയാൾ പറഞ്ഞുവത്രെ. നെഞ്ചിലും വാരി ഭാഗത്തും പരിശോധിക്കുന്നതിനിടയിലാണ് പൊടുന്നനെ പ്രകോപിതനായി പരിശോധിക്കുകയായിരുന്ന വനിതാ ഡോക്ടറെ അടിച്ചത്. അക്രമത്തിനിരയായ ഡോക്ടർ പോലിസിനെ വിളിക്കാൻ തുടങ്ങിയതോടെ ഇയാൾ ഡോക്ടറെ ഭീഷണിപ്പെടുത്തി. നിന്നെ ഞാൻ എടുത്തോളാം, പുറത്ത് വച്ച് കണ്ടോളാം, എന്നിങ്ങനെയായിരുന്നു ഭീഷണി.വിവര മറിഞ്ഞെത്തിയ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇന്ത്യൻ ശിക്ഷാ നിയമം 323,353 ,294 ( ബി ),506 വകുപ്പിലും ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാലുള്ള പുതിയ ഭേദഗതി നിയമം 3, 4, വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. വാരിയെല്ലിന് പൊട്ടലുള്ളതിനാൽ റിമാന്റ് ചെയ്യാൻ മജിസ്ട്രേട്ട് ആശുപത്രിയിലെത്തിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനം .

LatestDaily

Read Previous

വീട് വിട്ട ഭർതൃമതി ഗോവയിൽ

Read Next

പെൺവിഷയത്തിൽ എൻസിപി ജില്ലാ നേതാവും പ്രതിക്കൂട്ടിൽ