രാസപരിശോധനാ ഫലം വൈകുന്നതിൽ ആശങ്ക

സ്വന്തം ലേഖകൻ

ബേക്കൽ: പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യാപാരി എം.സി. അബ്ദുൾ ഗഫൂർ ഹാജിയുടെ ദുരൂഹമരണം നടന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും മരണത്തെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താത്തതിൽ ബന്ധുക്കളും നാട്ടുകാരും ആശങ്കയിൽ. ഗൾഫിൽ നിരവധി സ്ഥാപനങ്ങളുടെ ഉടമയായ പൂച്ചക്കാട് ബൈത്തുൽ റഹ്മയിൽ എം.സി. അബ്ദുൾ ഗഫൂർ ഹാജിയെ ഏപ്രിൽ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവം നടക്കുമ്പോൾ അദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായിരുന്നതിനാൽ മരണത്തിൽ ദുരൂഹതകളുണ്ടായിരുന്നു.മകൾ, മകന്റെ ഭാര്യ, സഹോദരി എന്നിവരുടെ പക്കൽ നിന്നും ഗഫൂർ ഹാജി 600 പവൻ സ്വർണ്ണം ചോദിച്ചു വാങ്ങി സൂക്ഷിച്ചിരുന്നത് ഇദ്ദേഹത്തിന്റെ മരണ ശേഷം കാണാതായതോടെയാണ് ദുരൂഹത ഇരട്ടിച്ചത്. സാമ്പത്തികമായി നല്ല നിലയിലുള്ള ഇദ്ദേഹത്തിന് സ്വർണ്ണം വാങ്ങേണ്ട സാഹചര്യമൊന്നും ഇല്ലായിരുന്നു. കോടികൾ വിലമതിക്കുന്ന സ്വർണ്ണം അപ്രത്യക്ഷമായതോടെയാണ് ഇദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ജിന്ന് യുവതി സംശയത്തിന്റെ നിഴലിലായത്.

കാണാതായ സ്വർണ്ണം ഗഫൂർ ഹാജി ആർക്കെങ്കിലും കൊടുത്തതാണോ, അതോ അദ്ദേഹത്തെ അപായപ്പെടുത്തി ആരെങ്കിലും കവർച്ച ചെയ്തതാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഗഫൂർ ഹാജിയെ മരിച്ച നിലയിൽ കണ്ടെത്തിയ ഏപ്രിൽ 14 ന് പുലർച്ചെ ഇദ്ദേഹത്തിന്റെ വീട് അകത്ത് നിന്നും കുറ്റിയിടാത്ത നിലയിലായിരുന്നതും സംശയം വർധിപ്പിച്ചിട്ടുണ്ട്.

ഹണിട്രാപ്പ് തട്ടിപ്പ് കേസിൽ പ്രതിയായ ജിന്ന് യുവതി ഇദ്ദേഹവുമായി പല തവണ ഫോണിൽ ബന്ധപ്പെട്ടതിനെക്കുറിച്ചും നാട്ടുകാർക്ക് സംശയമുണ്ട്. ഗഫൂർ ഹാജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി ആന്തരികാവയവങ്ങൾ കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചുവെങ്കിലും, പരിശോധനാ  ഫലം ഇനിയും ലഭിച്ചിട്ടില്ല. ഇത് മൂലം കേസന്വേഷണവും സ്തംഭിച്ച നിലയിലാണ്. ഇദ്ദേഹത്തിന്റെ മരണകാരണം കണ്ടെത്തണമെങ്കിൽ രാസപരിശോധനാ ഫലം ലഭിക്കണം.

മരണ കാരണം ഹൃദയ സ്തംഭനമാണെങ്കിൽ പോലീസിന്റെ പണി പാതി കുറയുമെങ്കിലും കാണാതായ സ്വർണം കണ്ടെത്തേണ്ട ഉത്തരവാദിത്തം പോലീസിനാണ്. സ്വർണ്ണം തട്ടിയെടുത്തതാണെങ്കിൽ അത് സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയിട്ടുണ്ടാകാെമന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഇതിന് പിന്നിൽ വൻ റാക്കറ്റുണ്ടെന്നും നാട്ടുകാർ സംശയിക്കുന്നു.

ആർ.ഡി.ഒ കോടതി ഇടപെട്ടിട്ടും ഗഫൂർ ഹാജിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വൈകുന്നതിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും ആശങ്കയുണ്ട്. പരിശോധനാ ഫലം എളുപ്പത്തിൽ ലഭിക്കാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. 

LatestDaily

Read Previous

യുവ വനിതാ ഡോക്ടർ തൂങ്ങിമരിച്ചു

Read Next

പ്രഭാകർ നൊണ്ടയുടേത് ക്വട്ടേഷൻ കൊല: പ്രതിഫലം 15 ലക്ഷം