തോൽവി നേരിട്ട നഗരസഭ അധ്യക്ഷമാർ ഇക്കുറിയും അങ്കത്തിനൊരുങ്ങി

കാഞ്ഞങ്ങാട്: 2015-ലെ നഗരസഭ തിരഞ്ഞെടുപ്പിൽ തോൽവി അനുഭവിച്ചറിഞ്ഞ നഗരസഭ അധ്യക്ഷൻമാരും, അധ്യക്ഷമാരും ഇത്തവണയും കളത്തിലിറങ്ങാൻ ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ കടിക്കാൽ വാർഡിൽ പരാജയപ്പെട്ട മുൻ നഗരസഭ ചെയർപേഴ്സൺ മുസ്ലീം ലീഗിലെ ഹസീന താജുദ്ദീൻ ഇത്തവണ മൽസര രംഗത്തുണ്ടാകും.

ലോക്താന്ത്രിക് ജനതാദൾ ടിക്കറ്റിൽ കഴിഞ്ഞ തവണ വാർഡ് 26-ൽ ഐങ്ങോത്ത് മൽസരിച്ച സിപിഎമ്മിലെ ഗീതയോട് പരാജയപ്പെട്ട നഗരസഭ മുൻ ചെയർപേഴ്സൺ കെ. ദിവ്യ ഇത്തവണ എൽജെഡി പാർട്ടിയുടെ ഉറച്ച സീറ്റായ അരയി പാലക്കാലിൽ മൽസരിക്കും. എൽജെഡി ഇത്തവണ ഇടതു മുന്നണിക്കൊപ്പമാണ്.

വൈസ് ചെയർമാൻ കോൺഗ്രസ്സിലെ പ്രഭാകരൻ വാഴുന്നോറൊടിക്ക് മൽസരിക്കുന്നതിന് പാർട്ടി വിലക്കുണ്ടെങ്കിലും, പ്രഭാകരൻ ഇത്തവണ സ്വതന്ത്രനായി കളത്തിലിറങ്ങും. കഴിഞ്ഞ തവണ പുതിയകോട്ട ഉൾപ്പെടുന്ന വാർഡ് 14-ൽ പാർട്ടി വിലക്ക് ലംഘിച്ച് റിബലായി മൽസരിച്ച പ്രഭാകരൻ പരാജയപ്പെട്ടത് മറ്റൊരു സ്വതന്ത്രൻ എച്ച്. റംഷീദിനോടാണ്. ഈ വാർഡിൽ ഇടതു പിന്തുണയോടെ മൽസരിച്ച മർച്ചന്റ്സ് അസോസിയേഷൻ സംഘടനാ പ്രസിഡണ്ട് സി. യൂസഫ്ഹാജിക്കും കരകയറാൻ കഴിഞ്ഞിരുന്നില്ല.

ഇതേ വാർഡിൽ കഴിഞ്ഞ തവണ ജനവിധി തേടിയ മുൻ ചെയർപേഴ്സൺ കോൺഗ്രസ്സിലെ ടി. വി. ശൈലജയും കഴിഞ്ഞ തവണ പരാജയത്തിന്റെ രുചിയറിഞ്ഞതാണ്. ഇത്തവണ ടി. വി. ശൈലജയുടെ നേർ സഹോദരി രശ്മിമാരാരെ വാർഡ് 14-ൽ കളത്തിലിറക്കാൻ ഇടതുപക്ഷത്ത് ആലോചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് നറുക്ക് വീണത് സഹോദരി ശൈലജക്കാണ്. രശ്മി ഡിവൈഎഫ്ഐ പ്രവർത്തകയാണ്. മുൻ കൗൺസിലർ കോൺഗ്രസ്സിലെ ടി. വി. നാരായണ മാരാരുടെ രണ്ടാമത്തെ മകളാണ് രശ്മി മാരാർ. മുൻ നഗരസഭ ചെയർമാൻ ലീഗിലെ ഖാലിദ് വക്കീൽ കഴിഞ്ഞ തവണ പരാജയം സമ്മതിച്ചത് സ്വന്തം സഹോദരീപുത്രൻ മെഹ്മൂദ് മുറിയനാവിയോടാണ്.

വാർഡ് 37-ൽ തീപ്പാറിയ പോരാട്ടത്തിലാണ് ശക്തമായ ഇടതു പിന്തുണയിൽ മെഹ്മൂദ് 2015-ൽ 37-ാം വാർഡിൽ വിജയിച്ചത്.  ഈ വാർഡ് ഇത്തവണ വനിതയാണ്. മെഹ്മൂദിന് മറ്റൊരു വാർഡ് നൽകി ഒരു ലീഗ് ബെൽട്ടിൽ രണ്ടാം പരീക്ഷണത്തിന് ഒരുങ്ങുകയാണ് സിപിഎം.

LatestDaily

Read Previous

കാരാട്ട് വയലിൽ മുകുന്ദറായ് പ്രഭു ഇടത് സ്ഥാനാർത്ഥി

Read Next

കോവിഡ് : പിഴത്തുക വർദ്ധിപ്പിച്ചു മാസ്ക്ക് ധരിക്കാത്തവർക്ക് ഇനി 500– രൂപ പിഴ