കുണ്ടംകുഴി നിക്ഷേപത്തട്ടിപ്പിൽ കുറ്റപത്രം ഒരുങ്ങുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കുണ്ടംകുഴി ആസ്ഥാനമായി നടന്ന ജിബിജി നിധി നിക്ഷേപത്തട്ടിപ്പിൽ നാല് ഡയറക്ടർമാർ കൂടി റിമാന്റിലായതോടെ തട്ടിപ്പുസംഘത്തിലെ  മുഴുവൻ പേരും ജയിലിലായി. ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് നിധി ലിമിറ്റഡ് എന്ന പേരിൽ കുണ്ടംകുഴി ആസ്ഥാനമായി പ്രവർത്തിച്ച തട്ടിപ്പ് കമ്പനിയാണ് നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയെടുത്തത്.

മികച്ച ലാഭ വിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ മോഹിപ്പിച്ചാണ് കമ്പനി ഇടപാടുകാരിൽ നിന്നും കോടികൾ തട്ടിയെടുത്തത്. ഡി.വിനോദ്കുമാർ മാനേജിംഗ് ഡയറക്ടറും, പെരിയ നിടുവോട്ട്പാറയിലെ ഗംഗാധരൻ നായർ, പിലിക്കോട് മല്ലക്കരയിലെ സി. സുഭാഷ്, മാണിയാട്ടെ പി.വി. രജീഷ്, സി.പി. പ്രിജിത്ത്, കാസർകോട് ആലമ്പാടിയിലെ എ.സി. മുഹമ്മദ് റസാഖ് എന്നിവർ ഡയറക്ടർമാരുമായ കമ്പനിയാണ് തട്ടിപ്പിന് പിന്നിൽ.

നിക്ഷേപത്തട്ടിപ്പിൽ 39 പരാതികളിൽ 20 കേസുകളാണ് ഇവർക്കെതിരെ ബേഡകം പോലീസ് റജിസ്റ്റർ ചെയ്തത്. ഇതിന് പുറമെ പനയാൽ സ്വദേശിയുടെ 5 ലക്ഷം രൂപ നിക്ഷേപമായി തട്ടിയെടുത്തെന്ന പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി നിരവധി പേർ ജിബിജി നിക്ഷേപത്തട്ടിപ്പിനിരയായിട്ടുണ്ട്. ഇവരിൽ പലരും മാനക്കേട് ഭയന്ന് പരാതി നൽകിയിട്ടില്ല.

മാവുങ്കാൽ മൂലക്കണ്ടത്തെ പി.കെ. മുരളീധരൻ നൽകിയ പരാതിയിലൂടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പരാതിക്കാരനെ ജിബിജി നിധി ലിമിറ്റഡിന്റെ ഡയറക്ടർമാരും മാനേജിംഗ് ഡയറക്ടറുമടക്കം പലതവണ ഭീഷണിപ്പെടുത്തിയിരുന്നു.

വഞ്ചനാക്കുറ്റത്തിന് പുറമെ ബഡ്സ് ആക്ട് കൂടി ചേർത്താണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തത്. ഇവരിൽ പലരുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ജിബിജി നിധി മാനേജിംഗ് ഡയറക്ടർ ഡി. വിനോദ്കുമാർ, ഡയറക്ടർ പെരിയ നിടുവോട്ട്പാറയിലെ ഗംഗാധരൻ നായർ എന്നിവർ 2023 ജനുവരി മാസം മുതൽ ജയിലിലാണ്.

കാസർകോട്ട് പത്രസമ്മേളനം നടത്താൻ വരുന്നതിനിടെയാണ് വിനോദ് കുമാറിനെയും ഗംഗാധരൻ നായരെയും ഡിവൈഎസ്പി അബ്ദുൾ റഹീം അറസ്റ്റ് ചെയ്ത് ബേഡകം പോലീസിന് കൈമാറിയത്.ജിബിജി നിക്ഷേപത്തട്ടിപ്പ് പുറംലോകത്തെ അറിയിച്ച ലേറ്റസ്റ്റ് ദിനപത്രത്തെയടക്കം വിനോദ്കുമാറും മകനും സമൂഹ മാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചിരുന്നു.

ജിബിജി നിധി നിക്ഷേപത്തട്ടിപ്പിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ബേക്കൽ ഡിവൈഎസ്പി, സി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ, ബേഡകം പോലീസ് ഇൻസ്പെക്ടർ ടി. ദാമോദരൻ,എസ്ഐ, ഗംഗാധരൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ്സന്വേഷിക്കുന്നത്. അന്വേഷണത്തിനായി അഞ്ചംഗങ്ങളടങ്ങുന്ന പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.

LatestDaily

Read Previous

വീട്ടിൽക്കയറി ക്രൂര മർദ്ദനം – ക്വട്ടേഷനാണെന്ന് യുവാവ്

Read Next

ഹോട്ടൽ മുറിയിൽ കാമുകിയെ കൊന്നത് കഴുത്തറുത്ത്