ബോംബ് സ്ഫോടനം: ബി.ജെ.പി പ്രവർത്തകന്റെ കൈപ്പത്തികൾ മുറിച്ചു മാറ്റി

രവി പാലയാട്

തലശ്ശേരി :എരഞ്ഞോളിപ്പാലത്തിനടുത്ത കച്ചുംബ്രത്ത് താഴെ ഇന്നലെ പുലർച്ചെ ആളൊഴിഞ്ഞ പറമ്പിനരികിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ബി.ജെ.പി.പ്രവർത്തകൻ ശ്രുതി നിവാസിൽ മോഹനന്റെ മകൻ വിഷ്ണുവിന്റെ 20, വലതു കൈ റിസ്റ്റിൽ വച്ചും ഇടതു ഉള്ളം കൈയ്യും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മുറിച്ചുനീക്കി .

ഇരു കൈകളും ചിതറിയ നിലയിലുള്ള യുവാവിനെ ഇന്നലെ രാത്രിയിലാണ് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നത്.  വീടിന് സമീപത്തെ  പറമ്പിലായിരുന്നു ബോംബ് സ്ഫോടനം. നിർമ്മാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

സ്റ്റേഷൻ ഹൗസ് ഓഫീസർ എം. അനിലിനാണ് അന്വേഷണ ചുമതല. സ്പോടന സംഭവ സമയം അപകടത്തിനിരയായ യുവാവ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ നിർമ്മാണത്തിലും പരീക്ഷണത്തിലും കൂടുതൽ പേരുടെ പങ്കാളിത്തം ഉണ്ടെന്നാണ് നിഗമനം .

വിഷ്ണുവിന്റ മൊഴി ഇന്ന്  രേഖപ്പെടുത്തും – സംഭവ സ്ഥലത്ത് ഫോറൻസിക്ക് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി തെളിവെടുത്തു. നാടൻ ബോംബിന്റെ അവശിഷ്ടങ്ങൾ ഇവർ ശേഖരിച്ചിട്ടുണ്ട്. ഉഗ്ര മാരകശേഷിയുള്ള നാടൻ ബോംബാണ് പൊട്ടിത്തെറിച്ചതെന്നും അനുമാനിക്കുന്നു. സ്ഫോടക വസ്തു നിയന്ത്രണ നിയമപ്രകാരം വിഷ്ണുവിന്റെ പേരിൽ തലശ്ശേരി പോലീസ് കേസെടുത്തു.

ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ് യുവാവുള്ളത്. കഴിഞ്ഞ കൂർമ്പക്കാവ് ഉത്സവ സ്ഥലത്ത് പോലീസിനെ ശകാരിച്ചതും നേരത്തെ നടന്ന അടിപിടി, തുടങ്ങി നാലോളം കേസുകളിൽ യുവാവ് പ്രതിയാണെന്ന് പോലീസ് സൂചിപ്പിച്ചു.

LatestDaily

Read Previous

അത്തർ മണക്കുന്ന പെരുന്നാൾ

Read Next

മാലിന്യക്കൂമ്പാരം: നഗരസഭ മിണ്ടുന്നില്ല