കാഞ്ഞങ്ങാട് : ആന്റിബയോട്ടിക് ഗുളികകൾ അടക്കമുള്ള അലോപ്പതി മരുന്നുകൾ റോഡരികിൽ തള്ളിയ നിലയിൽ. കോട്ടച്ചേരി റെയിൽവേ മേൽപ്പാലം റോഡരികിൽ കോട്ടച്ചേരിയിലാണ് സിറപ്പുകളും ഗുളികളുമടക്കമുള്ള മരുന്നുകൾ കൂനകൂട്ടിയിരിക്കുന്നത്.
കാലാവധി കഴിഞ്ഞതും ചെലവാകാത്തതുമായ മരുന്നുകൾ സാധാരണ നിലയിൽ മരുന്നുകമ്പനികൾക്ക് തിരിച്ചുകൊടുക്കാറാണ് പതിവ്. അല്ലെങ്കിൽ സൂക്ഷിപ്പുകാർ സ്വന്തംനിലയിൽ സംസ്കരിക്കും.
ഡോക്ടർമാർക്ക് കമ്പനികൾ നൽകുന്ന സാമ്പിൾ മരുന്നുകളാണ് തള്ളിയവയിൽ കൂടുതലെന്ന് ഈ രംഗത്തുള്ളവർ വെളിപ്പെടുത്തി. മരുന്നുകളുടെ ദുരുപയോഗം കൂടിവരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ മരുന്നുകൾ അലക്ഷ്യമായി തള്ളുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഫാർമസിസ്റ്റുമാർ ചൂണ്ടിക്കാട്ടുന്നു.