നീലേശ്വരം പള്ളിയിൽ വിശ്വാസികൾ ഏറ്റുമുട്ടി

സ്വന്തം ലേഖകൻ

നീലേശ്വരം: നീലേശ്വരം തർബ്ബിയത്തുൽ ഇസ്്ലാം സഭ പിരിച്ചുവിട്ട് ഭരണ മേൽനോട്ടത്തിനായി താല്ക്കാലിക മുതവല്ലിയെ നിയമിച്ച വഖഫ് ബോർഡ് ഉത്തരവ് ജമാഅത്ത് ഭാരവാഹികൾ അനുസരിക്കാത്ത സാഹചര്യത്തിൽ ഏപ്രിൽ 29 ന് നടക്കുന്ന വഖഫ് ബോർഡ് സിറ്റിങ്ങ് നിർണ്ണായകമാകും

പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയെ കുറിച്ച് മഹല് നിവാസികൾ വഖഫ് ബോർഡിന് നല്കിയ പരാതിയെ തുടർന്നാണ് തർബ്ബിയത്തുൽ ഇസ്്ലാം സഭ പിരിച്ചുവിട്ട് വഖഫ് ബോർഡിൽ നിന്നും ഉത്തരവുണ്ടായത്. വഖഫ് ബോർഡ് എക്സിക്യൂട്ടീവ് ഒാഫീസർ, മുതവല്ലി എന്നിവർക്ക് വഖഫ് ബോർഡ് ഉത്തരവ് പ്രകാരം താക്കോൽ മിനുട്സ് ബുക്ക് മുതലായവ കൈമാറാൻ നിലവിലുള് ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ ഇതുവരെ തയ്യാറായിട്ടില്ല.

ജുഡീഷ്യൽ അധികാരമുള്ള വഖഫ് ബോർഡിന്റെ ഉത്തരവ് ധിക്കരിച്ച ജമാഅത്ത് ഭാരവാഹികൾ ഏപ്രിൽ 29— ന്റെ സിറ്റിങ്ങിൽ വിശദീകരണം പറയേണ്ടിവരും. ജമാഅത്ത് ഭാരവാഹികൾ രേഖകളും താക്കോലും കൈമാറുന്നില്ലെന്ന വിവരം  താൽക്കാലിക മുതവല്ലിയായി ചുമതലയേറ്റ ഇ. ഷറഫുദ്ദീൻ വഖഫ് ബോർഡിന് റിപ്പോർട്ട് നല്കിയിട്ടുണ്ട്.

സി. കെ അബ്ദുൾ ഖാദർ പ്രസിഡന്റും, ടി. സുബൈർ സിക്രട്ടറിയും, സി.എച്ച്. അബ്ദുൾ റഷീദ് ട്രഷററുമായ ജമാഅത്ത് കമ്മിറ്റിയാണ് വഖഫ് ബോർഡ് ഉത്തരവിനെ പരസ്യമായി വെല്ലുവിളിച്ചത്. ജമാഅത്ത് കമ്മിറ്റിക്കെതിരെ പരാതി നൽകിയവരെ കായികമായി നേരിട്ടാണ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ കണക്ക് തീർക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ജമാഅത്ത് കമ്മിറ്റി അനുകൂലികളും പരാതി നല്കിയവരും തമ്മിൽ പളളിമുറ്റത്ത് സംഘട്ടനം നടന്നു. ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും കുടുംബാംഗങ്ങളും ചേർന്നാണ് റംസാൻ കാലത്ത് പള്ളിമുറ്റം യുദ്ധക്കളമാക്കിയത്. പ്രസ്തുത സംഭവത്തിൽ ഇരുവിഭാഗവും പോലീസിൽ പരാതി നൽകിയിട്ടില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. ജമാഅത്ത് കമ്മിറ്റി ഭരണം സ്തംഭിച്ചതോടെ പള്ളിയിലെ ഉസ്താദുമാരുടെ ശമ്പള വിതരണം മുടങ്ങിക്കിടക്കുകയാണ്. ചെറിയ പെരുന്നാളിന് മദ്രസാധ്യാപകർ ശമ്പളം ചോദിക്കുമോ എന്നതിലും ആശങ്കയുണ്ട്.

LatestDaily

Read Previous

കോൺഗ്രസ് ഈസ്റ്റ് എളേരിമണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

Read Next

കഞ്ചാവ് സിഗരറ്റുമായി  യുവാക്കൾ പിടിയിൽ