സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട 3 സംസ്ഥാനങ്ങളിലെ എൻഐഎ റെയിഡ്; കേരളത്തിൽ 2 പേർ കസ്റ്റഡിയിൽ

കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ 3 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ആകെ 40 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ രേഖകളും 4 ലക്ഷം രൂപയും വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തതായി എൻഐഎ അറിയിച്ചു. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ആലുവയിൽ പണമിടപാട് നടത്തുന്ന അശോകൻ, ആലുവ വെസ്റ്റ് വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്.

ബംഗളൂരു സ്ഫോടനക്കേസ് പ്രതിയായിരുന്ന പാനായിക്കുളം സ്വദേശിയുമായ സീനിമോന്‍റെ വീട്ടിലും പരിശോധന നടത്തി. ഇയാളോട് നാളെ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിന്ന് ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ വർഷം മംഗളൂരുവിൽ നടന്ന പ്രഷർ കുക്കർ ബോംബ് കേസുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിൽ റെയ്ഡ്. കേസിലെ പ്രതി മുഹമ്മദ് ഷരീഖ് കേരളത്തിലെത്തിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. 

കേരളത്തിന് പുറമെ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. കോയമ്പത്തൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്‍റെ ഭാര്യയുടെ മൊഴിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്.

K editor

Read Previous

ഹോപ്പ് എലിസബത്ത് ബേസിൽ; സംവിധായകൻ ബേസിൽ ജോസഫിന് കുഞ്ഞു പിറന്നു

Read Next

ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമുണ്ടാകില്ലെന്ന് ധനമന്ത്രി