ഫുട്ബോൾ മൈതാനത്തിന് പുറത്ത് പോലീസിനെ കല്ലെറിഞ്ഞു

സ്വന്തം ലേഖകൻ

ബേക്കൽ : ഉദുമ പള്ളത്ത് നടക്കുന്ന മെട്രോ കപ്പ്  ഫുട്ബോൾ ടൂർണ്ണമെന്റിനിടെയുണ്ടായ സംഘർഷത്തിൽ കല്ലേറിൽ പരിക്കേറ്റ് പോലീസുദ്യോഗസ്ഥന്റെ പല്ല് തെറിച്ചു. രാത്രി 11 മണിക്ക് ഫുട്ബോൾ ട്രൗണ്ടിന് മുൻപിലുണ്ടായ സംഘർഷം നിയന്ത്രിക്കാനെത്തിയ ബേക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രശോഭിന്റെ 25, മുൻവശത്തെ പല്ലാണ് കല്ലേറിൽ നഷ്ടപ്പെട്ടത്.

ബാവാ നഗർ കാഞ്ഞങ്ങാട് ടീമിന്റെ ആൾക്കാരും കളി കാണാനെത്തിയവരും തമ്മിൽ ഫുട്ബോൾ  ഗ്രൗണ്ടിന്റെ പരിസരത്ത് സംഘർഷം നടക്കുന്നുണ്ടെന്നറിഞ്ഞ് ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അമ്പതിലധികം പേരടങ്ങുന്ന സംഘം പോലീസിനെ കല്ലെറിഞ്ഞത്. ഇന്നലെ നടന്ന മെട്രോ കപ്പ് മത്സരത്തിൽ ബാവാ നഗർ കാഞ്ഞങ്ങാട് ടീം മത്സരിച്ചിരുന്നു.

ടീമിന്റെ ആൾക്കാരും കളി കാണാനെത്തിയവരും തമ്മിലാണ് രാത്രി ഗ്രൗണ്ട് പരിസരത്ത് വാക്കേറ്റവും സംഘർഷവുമുണ്ടായത്. സംഭവത്തിൽ കല്ലൂരാവി ബാവാ നഗർ അമീറലി മൻസിലിൽ അഹമ്മദിന്റെ മകൻ അമീറലി 21, ബാവാനഗർ കെ.സി. ഹൗസിൽ ഉമ്മറിന്റെ മകൻ ഇംതിയാസ് 24, ടീം മാനേജരും, ബാവാനഗറിലെ മദനിയുടെ മകനുമായ മൊയ്തു, കണ്ടാലറിയാവുന്ന 50 പേർ എന്നിങ്ങനെ 53 പേർക്കെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്.

കേസ്സിൽ പ്രതികളായ അമീറലിയെയും മുഹമ്മദ് ഇംതിയാസിനെയും ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ സി.കെ. അഷ്റഫിനെ പോലീസ് മുൻകരുതലായി അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസിന്റെ ആജ്ഞ ധിക്കരിക്കുകയും, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും പോലീസിനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിനാണ് 53 പേർക്കെതിരെ   പോലീസ് കേസെടുത്തത്.

LatestDaily

Read Previous

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരും; പൂർണ്ണ പിന്തുണയെന്ന് രാഹുൽ ഗാന്ധി

Read Next

അമ്മയുടെയും മകളുടെയും മരണം നാടിനെ നടുക്കി