സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ യാത്രക്കാരൻ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). സംഭവത്തിൽ എയർ ഇന്ത്യയോട് വിശദീകരണം തേടിയ ശേഷമാണ് ചട്ടലംഘനത്തിന് 30 ലക്ഷം രൂപ പിഴ ചുമത്തിയത്. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തതിൽ എയർ ഇന്ത്യക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. നവംബർ 26ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ജനുവരി നാലിനാണ് പോലീസിൽ പരാതി നൽകിയത്.

സംഭവത്തിൽ ഉൾപ്പെട്ട വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡിന്‍റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. നിയമപ്രകാരമുള്ള കടമ നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എയർ ഇന്ത്യയുടെ ഡയറക്ടർ ഇൻ ഫ്ലൈറ്റിന് മൂന്ന് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചതിന് ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ നാല് മാസത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. നവംബർ 26ന് ന്യൂയോർക്ക്–ഡൽഹി യാത്ര ചെയ്യുന്നതിനിടെ ബിസിനസ് ക്ലാസ് യാത്രക്കാരനായ ശങ്കർ മിശ്രയാണ് സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത്. ഒരു മൾട്ടിനാഷണൽ ഫിനാൻസ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കറിന് സംഭവത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടിരുന്നു.

K editor

Read Previous

ഐ എസ് ആർ ഒ ഗൂഢാലോചനക്കേസിൽ സിബിഐക്ക് തിരിച്ചടി; ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം

Read Next

ലോകത്തിലെ ഏറ്റവും വലിയ ദിനോസർ കോളനിയുടെ തെളിവുകൾ ഇന്ത്യയിൽ