പത്രവാർത്തയിൽ വിശദീകരണം തേടി സബ്ബ് കലക്ടർ

കാഞ്ഞങ്ങാട് : ലേറ്റസ്റ്റ്  പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പത്രാധിപരോട് വിശദീകരണം  തേടി കാഞ്ഞങ്ങാട് സബ് കലക്ടറുടെ  നോട്ടീസ്. ജില്ലാ പോലീസ്  ഓഫീസിലെ  സെക്ഷൻ ക്ലാർക്ക് നീലേശ്വരം സ്വദേശി പ്രേംകുമാർ ജില്ലാ കലക്ടർക്ക്  നൽകിയ പരാതിയിൽ  ലേറ്റസ്റ്റ് പത്രാധിപർക്ക് പറയാനുള്ള കാര്യങ്ങൾ  കേൾക്കാനാണെന്ന് കാണിച്ചുകൊണ്ടാണ്  കാഞ്ഞങ്ങാട് സബ്ബ് കലക്ടർ ഡി.ആർ. മേഘശ്രീ പത്രാധിപർക്ക്  നോട്ടീസ് നൽകിയത്.

സായാഹ്ന പത്രത്തിൽ പോലീസിന്  എതിരെ “വ്യാജ” വാർത്ത പ്രസിദ്ധീകരിച്ചത് സംബന്ധിച്ചുള്ള  പരാതി  എന്നാണ് നോട്ടീസ്സിൽ കാണിച്ചിട്ടുള്ള വിഷയം. കാസർകോട് ജില്ലാ കലക്ടർ 2020 ആഗസ്റ്റ് 8-ാം തിയ്യതി സബ്ബ് കലക്ടർക്ക് അയച്ചുകൊടുത്ത പരാതിയിലാണ്  അന്വേഷണമെന്ന് നോട്ടീസിൽ  സൂചിപ്പിച്ചിട്ടുണ്ട്. വാർത്ത പ്രസിദ്ധീകരിച്ചതിന് വിശദീകരണം നൽകാൻ നവംബർ 5ന് ലേറ്റസ്റ്റ് പത്രാധിപർ നേരിട്ട് സബ്ബ് കലക്ടർ മുമ്പാകെ  ഹാജരാകണമെന്ന്  നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരിച്ചറിയൽ കാർഡും,  താങ്കളുടെ വാദം തെളിയിക്കുന്നതിനുള്ള  രേഖകൾ എന്നിവ ഹിയറിംഗ് സമയത്ത് ഹാജരാക്കണമെന്നും,  അങ്ങിനെ ഹാജരാക്കാത്ത പക്ഷം താങ്കൾക്ക്  ഒന്നും തന്നെ മേൽകാര്യത്തിൽ ബോധിപ്പിക്കാനില്ല എന്ന  നിഗമനത്തിൽ ഫയലിൽ തീർപ്പു കൽപ്പിക്കുന്നതാണെന്നുള്ള മുന്നറിയിപ്പും,  സബ് കലക്ടറുടെ നോട്ടീസിൽ പറയുന്നു. പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളിൽ പറയുന്ന വ്യക്തികൾക്ക്  അത്തരം വാർത്തകളിൽ സത്യമില്ലെങ്കിൽ ബന്ധപ്പെട്ട നീതിന്യായക്കോടതികളെ സമീപിക്കാൻ ഇന്ത്യൻ ജനാധിപത്യത്തിൽ വ്യവസ്ഥയുണ്ട്.

ഇന്ത്യൻ ശിക്ഷാനിമയം 500, 499 വകുപ്പുകൾ പ്രകാരം  അപകീർത്തി വാർത്തകൾക്ക് എതിരെ സിവിൽ, ക്രിമിനൽ കോടതികളിൽ  സ്വകാര്യ അന്യായം ഫയൽ ചെയ്യാനുള്ള  അധികാരം അപകീർത്തി വാർത്തകളിൽ പരാമർശിക്കപ്പെടുന്ന വ്യക്തികൾക്കുള്ളപ്പോഴാണ്,  പത്രവാർത്തക്കെതിരെ  ജില്ലാ പോലീസ് ഓഫീസിലെ  ഒരു ക്ലാർക്കിന്റെ പരാതി ജില്ലാ കലക്ടർ സ്വീകരിക്കുകയും , ആ പരാതിയിൽ  തെളിവെടുപ്പ് നടത്താൻ സബ്ബ് കലക്ടർ പത്രാധിപർക്ക്  നോട്ടീസ്  നൽകുകയും  ചെയ്ത  ചരിത്രത്തിലില്ലാത്തതും നാണക്കേടുണ്ടാക്കുന്നതുമായ  സംഭവം അരങ്ങേറിയിട്ടുള്ളത്.

നേരിട്ട് ഹാജരാകാൻ സബ് കലക്ടർ ലേറ്റസ്റ്റ് പത്രാധിപർക്ക്  നൽകിയിട്ടുള്ള  നോട്ടീസിൽ മറ്റൊരു ഭൂലോക മണ്ടത്തരവും  കാണിച്ചിട്ടുണ്ട്. നോട്ടീസിൽ  കാണിച്ച വിഷയത്തിൽ “പോലീസിനെതിരെ  വ്യാജവാർത്ത പ്രസിദ്ധീകരിച്ച പരാതി” എന്നാണ് കാണുന്നത്.  പോലീസിന് എതിരെയല്ല, മറിച്ച് ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ച വാർത്ത ഒരു പോലീസുദ്യോഗസ്ഥന് എതിരെയാണ്.

ജില്ലാ പോലീസ്  മേധാവി  ഡി. ശിൽപ്പയെ അപകീർത്തിപ്പെടുത്തും വിധത്തിൽ ജീവനക്കാരുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ മോശമായ  പരാമർശം ഷെയർ ചെയ്ത സംഭവമാണ് 3 മസം മുമ്പ് ലോറ്റസ്റ്റ് പ്രസിദ്ധീകരിച്ച  വാർത്ത.    ഈ വാർത്ത വ്യാജമാണോ, സത്യമാണോ, എന്ന് തീരുമാനിക്കേണ്ടത് സംഭവം കോടതിയിലെത്തി വിചാരണയ്ക്ക് സത്യം കണ്ടെത്തുന്ന ന്യായാധിപനാണ്. അതിന് മുമ്പുതന്നെ  സബ് കലക്ടർ പ്രസ്തുത വാർത്ത “വ്യാജമാണെന്ന്” തീരുമാനിച്ചത് ഇന്ത്യൻ പീനൽകോഡ്  ശരിയാംവണ്ണം പഠിക്കാത്തതിന്റെ കുറവാണ്.

കാഞ്ഞങ്ങാട് വില്ലേജ് ഓഫീസർ വഴിയാണ്  സബ്ബ് കലക്ടർ ലേറ്റസ്റ്റിന് നോട്ടീസ്സയച്ചത്. ജന്മദേശം പത്രത്തിനും ഇത്തരമൊരു നോട്ടീസയച്ചയാതി നോട്ടീസ് പകർപ്പിൽ കാണുന്നുണ്ട്.

LatestDaily

Read Previous

കിണറ്റിലെ ജഡം ദുരൂഹത നീങ്ങുന്നില്ല, തുടയിൽ മുറിവ്

Read Next

ഇസ്തിരിക്കടയുടെ മറവിൽ സമാന്തര മദ്യശാല: 2 പേർ അറസ്റ്റിൽ