കിണറ്റിലെ ജഡം കൊലയെന്ന് ഉറപ്പിച്ചു

മനുവിൻെറ അടിവസ്ത്രം കാണാതായതിൽ ദുരൂഹത

കാഞ്ഞങ്ങാട്:   ചിറ്റാരിക്കാൽ തയ്യേനി ആലടി കോളനിയിലെ കുഞ്ഞിക്കണ്ണന്റെ മകൻ പി. കെ. മനുവിന്റെ 30, മൃതദേഹം  പൂർണ്ണ നഗ്നനാക്കപ്പെട്ട നിലയിൽ തയ്യേനി പോത്തനാം പാറയിലെ ജോണിന്റെ കിണറ്റിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്നുറപ്പിക്കുന്നതിന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണ് പോലീസ് .

ചിറ്റാരിക്കാൽ എസ്ഐ, കെ.പ്രശാന്ത് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്യുന്നതോടെ മരണവുമായി ബന്ധപ്പെട്ട യഥാർത്ഥ ചിത്രം വ്യക്തമാവും. മരണം കൊലപാതകമാണെന്ന്, തുടക്കത്തിൽ തന്നെ പോലീസ് ഉറപ്പിക്കുന്നു. എന്നാൽ മൃതദേഹത്തിലൊരിടത്തും മരണത്തിന് കാരണമായ പരിക്കില്ലെന്നാണ് പോലീസ് നിഗമനം. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ അന്വേഷണത്തിന് നേതൃത്വം നൽകും കേസന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. കെ. വിനോദിന്റെ മേൽനോട്ടത്തിലാവും.

മനുവിനെ കൊലപ്പെടുത്തിയ ശേഷം ജഡം കിണറ്റിലിട്ടതാകാനുള്ള സാധ്യതയോ, അതല്ലെങ്കിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതാകമെന്ന നിഗമനങ്ങളിലാണ് പരിസരവാസികൾ.ആത്മഹത്യ പൂർണ്ണമായും പോലീസ് തള്ളിക്കളയുന്നു. യുവാവ് ധരിച്ചിരുന്ന ബർമൂഡയും, ലുങ്കിയും, തോർത്തും കിണറ്റിൻ കരയിലും ,അടിവസ്ത്രമുൾപ്പെടെ കാണപ്പെടാതെ,  പൂർണ്ണ നഗ്നനായി മൃതദേഹം  ആറ് മീറ്റർ  ആഴമുള്ള കിണറ്റിൽ കണ്ടത് ഇന്നലെ രാവിലെ 9 മണിയോടെയാണ്.

ഒരു കിലോ മീറ്റർ അകലെയുള്ള ആലടിയിലെ വീട്ടിൽ നിന്നും ഇന്നലെ പുലർച്ചെ 2 മണിക്കും 3 മണിക്കുമിടയിലാണ് മനു പുറത്തേക്ക് പോയതെന്ന് വീട്ടിൽ ഈ സമയത്തുണ്ടായിരുന്ന മാതാപിതാക്കൾ വ്യക്തമാക്കിയിരുന്നു. മനുവിനെ ആരെങ്കിലും വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടു പോയതിന് തെളിവില്ല. മൃതദേഹത്തിലോ, കിണറ്റിന് സമീപം കണ്ട മറ്റ് വസ്ത്രങ്ങൾക്കൊപ്പമോ മനുവിന്റെ അടിവസ്ത്രം കാണാനില്ലായിരുന്നു. ബന്ധുക്കളെയും നാട്ടുകാരെയും ചോദ്യം ചെയ്തതിൽ മരണം സംബന്ധിച്ച് സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

LatestDaily

Read Previous

മൃതദേഹത്തിലും കോവിഡ് വിട്ടുമാറിയില്ല : ആത്മഹത്യ ചെയ്ത കോൺ.നേതാവിന്റെ ഭാര്യയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തു

Read Next

പള്ളിക്കരയിൽ മത്സരം കടുക്കും; നിലനിർത്താനും പിടിച്ചെടുക്കാനും കരുക്കൾ നീക്കി മുന്നണികൾ