വെസ്റ്റ് എളേരി പഞ്ചായത്ത് 1-ാം വാർഡിൽ മത്സരഫലം പ്രവചനാതീരം

നീലേശ്വരം :തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ വെസ്റ്റ് എളേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ തെരഞ്ഞെടുപ്പ് യുദ്ധം മുറുകി. പ്രമുഖകരാറുകാരനായ പ്ലാച്ചിക്കര കുഞ്ഞൂട്ടിയും, പ്രദേശവാസിയും സിപിഎം കുന്നുംകൈ ലോക്കൽ സിക്രട്ടറിയുമായ ഇ.ടി. ജോസും തമ്മിലുള്ള മത്സരമാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്.

എൽ. ഡി. എഫും, യു. ഡി.എഫും മാറി മാറി ഭരിക്കുന്ന വെസ്റ്റ് എളേരി പഞ്ചായത്തിൽ അടുത്ത ഭരണ സമിതിയിലെ പ്രസി-ഡണ്ട് പദവി മോഹിച്ചാണ് പ്ലാച്ചിക്കര കുഞ്ഞൂട്ടിയെന്ന  കരിമ്പനയ്ക്കൽ വർക്കി സ്വന്തം വാർഡ് വിട്ട് ഒന്നാം വാർഡായ കുന്നുംകൈയിൽ മത്സരിക്കാനെത്തുന്നത്. അദ്ദേഹം താമസിക്കുന്ന വാർഡ് സ്ത്രീ സംവരണമാക്കിയതിനെത്തുടർന്നാണ് മറ്റൊരു വാർഡിൽ് മത്സരിക്കേണ്ടി വന്നത്.

വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണ സമിതിയുടെ മുൻപ്രസിഡണ്ട് കൂടിയായ പ്ലാച്ചിക്കര കുഞ്ഞൂട്ടി കഴിഞ്ഞ 5 വർഷക്കാലമായി രാഷ്ട്രീയത്തിൽ സജീവമായി ഇല്ലായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഒരു തവണ കൂടി അദ്ദേഹം കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്നത്.

എൽ. ഡി.എഫിന്റെ സീറ്റിങ്ങ് സീറ്റായ കുന്നുംകൈ ഒന്നാം വാർഡ് ഇതുവരെ മറ്റാരെയും വിജയിപ്പിച്ചു വിട്ടിട്ടില്ല. മുൻ പഞ്ചായത്ത്  പ്രസിഡണ്ടും, സി. പി. എം നേതാവുമായ പരേതനായ കൂവയിൽ കുഞ്ഞമ്പുവിനെ പലതവണ വിജയിപ്പിച്ച വാർഡ് കൂടിയാണ് ഒന്നാം വാർഡ് . കഴിഞ്ഞ തവണ പട്ടികജാതി സംവരണമായിരുന്ന വാർഡിൽ എൽ. ഡി.എഫ് സ്ഥാനർത്ഥിയായ കൂവപ്പാറയിലെ ബാലാമണി 22 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

വെസ്റ്റ് എളേരി പഞ്ചായത്തിലെ 18 അംഗ ഭരണ സമിതിയിൽ നിലവിൽ എൽ. ഡി. എഫിന് 11 സീറ്റുകളും, യുഡിഎഫിന് 7 സീറ്റുകളുമാണുള്ളത്. കമ്മാടം കോടങ്കലിലെ പ്രസീതയാണ് നിലവിൽ പഞ്ചായത്ത്  പ്രസിഡണ്ട് കോൺഗ്രസിലെ കെ. ജെ വർക്കി പ്രസിഡണ്ടായിരുന്ന ഭരണസമിതിയെ പിന്തള്ളിയാണ് കഴിഞ്ഞ തവണ വെസ്റ്റ് എളേരി എൽ. ഡി. എഫ് പിടിച്ചടക്കിയത്.

തുടർച്ചയായി ഒരു മുന്നണിയെയും വിജയിപ്പിച്ചിട്ടില്ലാത്ത വെസ്റ്റ് എളേരി പഞ്ചായത്തിൽ അടുത്ത തവണ യു. ഡി. എഫ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് പ്ലാച്ചിക്കര കുഞ്ഞൂട്ടിയെന്ന കരാറുകാരൻ വീണ്ടും മത്സരത്തിനെത്തുന്നത്. അതേ സമയം ഇദ്ദേഹത്തിനെതിരെ മത്സരിക്കാൻ ശക്തനായ എതിരാളിയെത്തന്നെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്.

ഒന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്ലാച്ചിക്കര കുഞ്ഞൂട്ടിയെന്ന കെ. ജെ വർക്കിയോട് ഏറ്റുമുട്ടുന്നത് നാട്ടുകാർക്ക് ഏറെ സുപരിചതനായ ഇ. ടി ജോസാണ്. സിപിഎം കുന്നുംകൈ ലോക്കൽ സിക്രട്ടറിയായ ഇദ്ദേഹത്തെ വാർഡിലെ ഒാരോ വോട്ടർമാർക്കും  അടുത്തറിയാം പൊതുരംഗത്ത് സജീവമായി ഇടപെടുന്ന ഇ.ടി ജോസ് രാഷ്ട്രീയ ഭേദമെന്യേ എല്ലാവർക്കും  പ്രീയങ്കരനും, സുപരിചിതനുമാണ്. കെ. ജെ വർക്കിയെ എതിരിടാൻ  ഏറ്റവും  അനുയോജ്യനായ സ്ത്ഥാനിർത്ഥിയെത്തന്നെയാമ് സിപിഎം രംഗത്തിറക്കിയത്.

അറുപതോളം ബി. ജെ. പി വോട്ടുകളുള്ള വാർഡിൽ ബി. ജെ. പി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബി. ജെ. പി. സ്ഥാനാർത്ഥിയെ നിർത്താതെ കോൺഗ്രസിനെ സഹായിക്കുകയാണെങ്കിൽ വാർഡിലെ മത്സരം വീണ്ടും കടുക്കും. നാട്ടുകാർക്ക് പ്രീയങ്കരനായ സി. പി. എം സ്ഥാനാർത്ഥിയെയാണോ, കരാറുകാരനായ പ്ലാച്ചിക്കര കുഞ്ഞൂട്ടിയെയാണോ, വാർഡ് സ്വീകരിക്കുന്നതെന്നറിയാൻ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.

ജയിക്കാൻ ഏത് തന്ത്രവും പയറ്റി പരിചയമുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയും , തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കാനിറങ്ങുന്ന സി. പി. എം സ്ഥാനാർത്ഥിയും തമ്മിലുള്ള മത്സരം തീ പാറുന്നതായിരിക്കുമെന്ന് ഉറപ്പാണ്.

LatestDaily

Read Previous

അവിവാഹിത യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വനിതാ കമ്മീഷൻ ഇടപെട്ടു

Read Next

ഉപ്പള സ്വർണ്ണക്കടത്ത് സംഘം മേൽപ്പറമ്പ യുവാവിനെ റാഞ്ചി