പ്രിയക്കെതിരായ കോടതി വിധിയിൽ അപ്പീൽ നൽകില്ല: റാങ്ക് പട്ടിക പുനഃപരിശോധിക്കുമെന്ന് കണ്ണൂർ വിസി

കണ്ണൂര്‍: പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് വേണ്ട അധ്യാപന പരിചയമില്ലെന്ന ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനഃക്രമീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍. പ്രിയ ഉള്‍പ്പെട്ട പട്ടിക പുനഃപരിശോധിക്കും. ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ പട്ടിക സിന്‍ഡിക്കേറ്റിന്‍റെ മുന്‍പില്‍ സമര്‍പ്പിക്കും. ഈ മാസം 30ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ നിയമനടപടിയെക്കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരെ സര്‍വകലാശാല അപ്പീല്‍ നല്‍കില്ലെന്നും വിസി അറിയിച്ചു.

യോഗ്യത സംബന്ധിച്ച് യുജിസിയോട് വ്യക്തത തേടിയിരുന്നു. അന്ന് യുജിസി നിലപാട് പറഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രയും വഷളാവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഷോര്‍ട്ട് ലിസ്റ്റിലുള്ള 3 പേരുടെയും യോഗ്യതകള്‍ പരിശോധിക്കും. പ്രിയയ്ക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തിയാല്‍ ജോസഫ് സ്‌കറിയ ആവും ഒന്നാം സ്ഥാനത്തെത്തുന്നത്. അങ്ങനെയെങ്കില്‍ ഇനി ഒരു ഇന്റര്‍വ്യൂ നടത്താതെ തന്നെ രേഖകളുടെ പരിശോധനയിലൂടെ അദേഹത്തെ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കും.

ഹൈക്കോടതി വിധി കണ്ണൂര്‍ സര്‍വകലാശാലയെ മാത്രം ബാധിക്കുന്നതല്ല. എല്ലാ സര്‍വകലാശാലകളിലെയും പ്രിന്‍സിപ്പല്‍ നിയമനം, സ്ഥാനക്കയറ്റം എന്നിവയെയൊക്കെ ബാധിക്കുന്ന വിധിയാണ് ഇത്. സര്‍വകലാശാല ഇതില്‍ അപ്പീല്‍ നല്‍കില്ല. നിയമ നടപടികള്‍ക്കായി സര്‍വകലാശാലയ്ക്ക് വലിയ പണച്ചെലവ് ഉണ്ടാവുന്നുണ്ടെന്നതാണ് ഇതിന് കാരണമായി വിസി പറഞ്ഞത്.

Read Previous

ചരിത്രനേട്ടം: രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം എസ്’ വിക്ഷേപിച്ചു

Read Next

ശ്രദ്ധ വാൽക്കർ കൊലപാതകക്കേസ്; വിവാദമായി കേന്ദ്രമന്ത്രിയുടെ പരാമർശം