200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്: നടി ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം

ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖർ, നടി ലീന മരിയ പോൾ എന്നിവരുൾപ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം. ഡൽഹി പട്യാല കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയാവുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിനാൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് കാണിച്ചാണ് ജാക്വിലിൻ ജാമ്യാപേക്ഷ നൽകിയത്.

എന്തുകൊണ്ടാണ് നടിയെ അറസ്റ്റ് ചെയ്യാത്തതെന്നും ആളെ നോക്കിയാണോ അറസ്റ്റ് ചെയ്യുന്നതെന്നും പട്യാല ഹൗസിലെ പ്രത്യേക കോടതി കഴിഞ്ഞ തവണ ചോദിച്ചിരുന്നു. ജാക്വിലിന്റെ ജാമ്യാപേക്ഷയെ ഇഡി എതിർത്തപ്പോഴാണ് ഇക്കാര്യം ചോദിച്ചത്. നടി രാജ്യം വിടുന്നത് തടയാൻ ലുക് ഔട്ട് നോട്ടിസ് നൽകിയെന്നും അന്വേഷണത്തോട് സഹകരിച്ചില്ലെന്നും ഇഡി അറിയിച്ചിരുന്നു. നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഫോർട്ടിസ് ഹെൽത്ത് കെയർ മുൻ പ്രമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിൽ ഡൽഹി പൊലീസ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സുകേഷിനെയും പിന്നീട് ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇരുപതോളം പേർ ഇതിനോടകം അറസ്റ്റിലായി. സുകേഷിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചതുൾപ്പെടെയുള്ള ആരോപണങ്ങളാണ് ജാക്വിലിൻ നേരിടുന്നത്.

K editor

Read Previous

പത്തനംതിട്ടയില്‍ സ്വകാര്യബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

Read Next

പാതയോരങ്ങളിലെ ഫ്ലെക്സ് ബോർഡ്; ഉത്തരവുകൾ നടപ്പാക്കാത്തവരെ വിളിച്ച് വരുത്താൻ ഹൈക്കോടതി