ഒടുവിൽ ജയപ്രകാശും യാത്ര പറഞ്ഞു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഭാര്യ വിഷം കഴിച്ചതിന് പിന്നാലെ വിഷം അകത്തുചെന്ന് ആശുപത്രിയിൽ കഴിയുകയായിരുന്ന ഭർത്താവ് വയനാട് സ്വദേശി ജയപ്രകാശ് നാരായണനും 45 ഇന്ന് അന്ത്യയാത്ര ചൊല്ലി. ആവിക്കര ഏകെജി ക്ലബ്ബിനടുത്തുള്ള വാടക  വീട്ടിൽ ഏഴുവർഷക്കാലമായി ഭാര്യാ ഭർത്താക്കന്മാരെന്ന നിലയിൽ താമസിച്ചുവരികയായിരുന്ന നാൽപ്പത്തിയഞ്ചുകാരൻ ജയപ്രകാശ് നാരായണൻ വയനാട് പരമത്തെ പുളുക്കുന്ന് സ്വദേശിയാണ്.

കേരള സ്റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് ഫെഡറേഷനിൽ അംഗമായ  ജയപ്രകാശ് കാഞ്ഞങ്ങാട് സൗത്തിലുള്ള ഒറിക്സ് വില്ലേജ് ഹോട്ടലിൽ കുക്കിംഗ് തൊഴിലാളിയാണ്. പത്തനംതിട്ട സ്വദേശിയാണെന്ന് പറയുന്ന രമയോടൊപ്പം ജീവിച്ചിരുന്ന  45 കഴിഞ്ഞ ജയപ്രകാശ് നാരായണൻ, ഏഴു വർഷമായി ആവിക്കര വാടക ക്വാർട്ടേഴ്സിൽ താമസിച്ച് നല്ല നിലയിൽ ഹോട്ടലിൽ ജോലി ചെയ്തുവരുന്നു.

2022 നവംബർ 7-ന് ഉച്ചയ്ക്ക് ശേഷം നാരായണൻ   കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വിളിച്ച് താനും ഭാര്യയും വിഷം കഴിച്ചിട്ടുണ്ടെന്നും, ആംബുലൻസ് വാടക വീട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് ആംബുലൻസിലാണ് ജയപ്രകാശിനെയും ഭാര്യ രമയെയും ജില്ലാ ആശുപത്രിയിലെത്തിച്ചത്.

ഭാര്യ രമ വാടക വീട്ടിനുള്ളിൽ വിഷം അകത്തുചെന്ന് മരണപ്പെട്ട നിലയിലായിരുന്നു. നില അൽപ്പം ഗുരുതരമായതിനാൽ ജയപ്രകാശിനെ പരിയാരം മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. നീണ്ട അഞ്ചു ദിവസക്കാലം ജയപ്രകാശ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച ശേഷം ഇന്നലെ രാത്രിയിലാണ് മരണം വരിച്ചത്.

ഭാര്യ രമയാണ് തനിക്ക് വിഷദ്രാവകം തന്നതെന്ന് ജയപ്രകാശ് ജില്ലാ ആശുപത്രിയിലും, പരിയാരത്ത് ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയ പോലീസിനോടും പറഞ്ഞതല്ലാതെ ആത്മഹത്യ ചെയ്യാനുള്ള കാരണം ആരോടും മരണം വരെ വ്യക്തമാക്കിയിരുന്നില്ല. ഇരുവർക്കും കുട്ടികളില്ല. സാമ്പത്തിക പ്രശ്നങ്ങൾ ഇരുവരെയും അലട്ടിയിരുന്നില്ല.

നാരായണൻ സംഭവത്തിന് രണ്ടാഴ്ച മുമ്പാണ് ഒരു പുതിയ ആൾട്ടോ കാർ വാങ്ങിയത്. ഭാര്യ രമ സ്ക്കൂട്ടിയിലാണ് യാത്ര ചെയ്യാറുള്ളത്. ജയപ്രകാശ് അങ്ങേയറ്റം ആത്മാർത്ഥതയുള്ള ജീവനക്കാരനായിരുന്നുവെന്ന് അദ്ദേഹം ജോലി ചെയ്തുവരുന്ന കാഞ്ഞങ്ങാട്ടെ ഒറിക്സ് ഹോട്ടൽ മാനേജ്മെന്റ് വൃത്തങ്ങൾ വെളിപ്പെടുത്തി.

ജയപ്രകാശും രമയും നിയമപരമായി വിവാഹിതരാണോ, അതോ പരസ്പരം കണ്ടുമുട്ടി ഇഷ്ടപ്പെട്ട് ഒരുമിച്ച് ദാമ്പത്യം തുടരുന്നവരാണോയെന്നും വ്യക്തമല്ല. ബന്ധുക്കൾ ആരെങ്കിലും എത്തുമെന്ന് കരുതി രമയുടെ മൃതദേഹം നാലുനാൾ ഹൊസ്ദുർഗ് പോലീസ് ജില്ലാ ആശുപത്രി ശീതീകരണിയിൽ സൂക്ഷിച്ചുവെങ്കിലും, ആരും എത്താത്തതിനാൽ രമയുടെ മൃതദേഹം കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് കോട്ടയ്ക്കകത്തുള്ള പൊതുശ്മശാനത്തിൽ പോലീസ് തന്നെ മറവു ചെയ്തു.

ഇരുവരും താമസിച്ചുവരുന്ന ആവിക്കര  വാടക വീടിന് പരിസരത്തുള്ളവർ ആർക്കും ഈ ദമ്പതിമാരെക്കുറിച്ച് യാതൊരു വിവരവും അറിയില്ല. ഏറെ ദുരൂഹത സൃഷ്ടിച്ചുകൊണ്ടുള്ള ദമ്പതിമാരുടെ മരണത്തെക്കുറിച്ച് നാട്ടുകാരും കൈമലർത്തുന്നു.

LatestDaily

Read Previous

അധികാരത്തിലെത്തിയാല്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് കോൺഗ്രസ്

Read Next

ഷാരൂഖ് ഖാനെ മുംബൈ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു