കെ. സുധാകരന്റെ സംഘപരിവാർ അടുപ്പം യുഡിഎഫിൽ ഭിന്നത

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണം നൽകിയെന്ന കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്റെ പ്രസ്താവനയെച്ചൊല്ലി യുഡിഎഫ് ഘടക കക്ഷിയായ മുസ്്ലീം ലീഗിൽ അതൃപ്തി. ഇന്ത്യയിൽ ന്യൂന പക്ഷ സമുദായങ്ങളെ  ഏറ്റവും കൂടുതൽ പീഡിപ്പിച്ച സംഘടനയെ യുഡിഎഫിലെ  മുഖ്യഘടക കക്ഷിയായ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട് സഹായിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങളാണ്  സൃഷ്ടിക്കാൻ പോകുന്നത്.

എം.വി. രാഘവൻ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് എടക്കാട്, തോട്ടട, കീഴുന്ന പ്രദേശങ്ങളിൽ ആർ എസ് എസ് ഘടകങ്ങൾ സ്ഥാപിക്കുന്നതിൽ തന്റെ  സഹായമുണ്ടായിരുന്നുവെന്ന് കെ. സുധാകരൻ പ്രസംഗിച്ചത്. സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ  ഇന്ത്യയെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധി സംഘടിപ്പിച്ച ഭാരത് ജോഡോ യാത്ര കേരള പര്യടനം  പൂർത്തിയാക്കി മാസങ്ങൾ തികയുന്നതിന്  മുമ്പാണ് കെ. സുധാകരന്റെ  ആർ.എസ്.എസ് അനുകൂല പ്രസംഗം.

രാഷ്ട്ര പിതാവിന്റെ ഘാതകരുടെ  പിൻമുറക്കാർക്ക് രാഷ്ട്രീയ പ്രവർത്തന മേഖല വിപുലീകരിക്കാൻ  സൗകര്യമേർപ്പെടുത്തിയെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് കെ. സുധാകരൻ നടത്തിയിരിക്കുന്നതെങ്കിലും, അദ്ദേഹത്തിന്റെ  പ്രസ്താവന കോൺഗ്രസിൽ വലിയ കോളിളക്കങ്ങളൊന്നുമുണ്ടാക്കിയിട്ടില്ലെന്നതാണ്  കൗതുകകരം.

തന്റെ പ്രസ്താവനയെ ന്യായീകരിച്ച്  പിറ്റേ ദിവസവും കെ. സുധാകരൻ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിഷയത്തിൽ ലീഗിലെ ഭിന്നത മറ നീക്കി പുറത്തു വന്നത്.  യുഡിഎഫിലെ  മുഖ്യ ഘടകകക്ഷിയായ മുസ്്ലീം ലീഗിന്  കെ. സുധാകരന്റെ പ്രസ്താവന കയ്ച്ചിട്ട്  ഇറക്കാനും, മധുരിച്ചിട്ട് തുപ്പാനും പറ്റാത്ത അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.

യുഡിഎഫിൽ  നിന്നും പുറത്തു പോയാൽ  മറ്റെങ്ങും രാഷ്ട്രീയാഭയം ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്ത് മുസ്്ലീം ലീഗിനുള്ളത്. കെ. സുധാകരന്റെ പ്രസ്താവനയിൽ അത്ഭുതമില്ലെന്നതാണ് സിപിഎമ്മിന്റെ  നിലപട്. ഇ.പി.ജയരാജനെ വധിക്കാൻ ആർ.എസ്.എസ് പ്രവർത്തകരായ ക്വട്ടേഷൻ സംഘത്തിനെ ഏൽപ്പിച്ചത് മുതൽ വേണ്ടി വന്നാൽ താൻ  ബിജെപിയിലേക്ക് പോകുമെന്ന കെ. സുധാകരന്റെ  പ്രസ്താവന വരെ ചൂണ്ടിക്കാട്ടിയാണ് സിപിഎം കെ. സുധാകരന്റെ  സംഘപരിവാർ  മൃദു സമീപനത്തെ  ന്യായീകരിക്കുന്നത്.

കെ.പിസിസി പ്രസിഡണ്ടിന്റെ സംഘപരിവാർ സ്നേഹത്തെ തള്ളാനും, കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് അണികൾ. കെ. സുധാകരന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് പ്രതിപക്ഷനേതാവ് കഴിഞ്ഞ ദിവസം തന്ത്രപൂർവ്വം തലയൂരിയതും ഇതിന്റെ  ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.

കെ.പി.സിസി പ്രസിഡണ്ടിന്റെ കസേരയിലിരുന്ന് സംഘ പരിവാറിനെയും ആർ.എസ്എസിനെയും ന്യായീകരിക്കുന്ന കെ. സുധാകരന്റെ നിലപാടിൽ  കോൺഗ്രസിലെ മതേതരവാദികൾക്ക് അമർഷമുണ്ടെങ്കിലും, സുധാകരനെ ഭയന്ന് പലരും അമർഷം ഉള്ളിലൊതുക്കുകയാണ്.

LatestDaily

Read Previous

സുഹൈലിന്റെ വലയിൽ മറ്റു പെൺകുട്ടികളും; നന്ദ കണ്ണി മാത്രം

Read Next

വിനോദ്കുമാർ മുൻകൂർ ജാമ്യ ഹരജി നൽകി