വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പുകളൊന്നും  കണ്ടുകിട്ടിയില്ല

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: കോളേജ് വിദ്യാർത്ഥിനി അലാമിപ്പള്ളിയിലെ വിനോദിന്റെ മകൾ നന്ദ 21, ജീവനൊടുക്കിയ സംഭവത്തിൽ പെൺകുട്ടിയുടേതായി ആത്മഹത്യാക്കുറിപ്പുകളൊന്നും പോലീസിന് കണ്ടുകിട്ടിയില്ല. മുറിയിലോ, പെൺകുട്ടിയുടെ മൃതദേഹത്തിലോ  ആത്മഹത്യാക്കുറിപ്പുകളൊന്നുമുണ്ടായിരുന്നില്ല.

ഒക്ടോബർ 31-ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.45 മണിക്കാണ് അലാമിപ്പള്ളി വിനായക  മൾട്ടിപ്ലക്സ് സിനിമാശാല റോഡിലുള്ള സ്വന്തം വീട്ടുമുറിയിൽ ജാലകത്തിന് കുരുക്കിട്ട് തൂങ്ങി മരിച്ച നിലയിൽ നന്ദയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ കിടപ്പുമുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിൽ ദീർഘ നേരം കണ്ടെത്തിയ വീട്ടുകാർ വിളിച്ചിട്ടും മുറിയുടെ വാതിൽ തുറക്കാതിരുന്നതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോഴാണ് ജാലകക്കമ്പിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടിയുടെ ജഡം കണ്ടെത്തിയത്.

ഓട്ടോ തൊഴിലാളിയും പാചകത്തൊഴിലാളിയുമായ വിനോദിന്റെ ഏകമകളാണ്. പടന്നക്കാട് സി.കെ. നായർ സ്മാരക കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പോലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

LatestDaily

Read Previous

ജിബിജി നിധിക്കെതിരെ ക്രൈംബ്രാഞ്ച്  അന്വേഷണത്തിന് സാധ്യത

Read Next

പ്രകൃതിവിരുദ്ധ ലൈംഗീകപീഡനം: ബാര്‍ബര്‍ തൊഴിലാളി റിമാന്റിൽ