‘ജോലിക്ക് സെക്സ്’ പരാതിയിൽ കുടുങ്ങി ജിതേന്ദ്ര ജെയ്ൻ

കൊൽക്കത്ത: ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നാരായണനെതിരെ കൂടുതൽ പരാതികൾ. ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ ഇയാളെ പ്രത്യേക അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ മറ്റൊരു സ്ത്രീ പരാതിയുമായി രംഗത്തെത്തിയത്. ജോലിസ്ഥലത്ത് വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

പരാതി ലഭിച്ചതായും വിശാല സമിതിക്ക് കൈമാറിയതായും ആൻഡമാൻ ഭരണകൂടം അറിയിച്ചു. 20 ഓളം യുവതികളെ പോർട്ട് ബ്ലെയറിലെ വീട്ടിലേക്ക് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ഇയാൾ ബലാത്സംഗം ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരകളിൽ ചിലർക്ക് ജോലി ലഭിച്ചതായും കണ്ടെത്തി. സംഭവത്തിൽ അന്വേഷണവും പുരോഗമിക്കുകയാണ്.

ഏപ്രിൽ 14, മെയ് 1 തീയതികളിൽ നാരായണനും മറ്റ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് 21 കാരിയായ യുവതി ഒക്ടോബർ ഒന്നിന് അബർദീൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. നാരായണനെ ചോദ്യം ചെയ്യാനും പരാതിക്കാരിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള മറ്റ് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനും ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകിയിരുന്നു.

ലേബർ കമ്മിഷണർ ആർ.എൽ.ഋഷിയാണ് തന്നെ ചീഫ് സെക്രട്ടറിയുടെ വീട്ടിൽ എത്തിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. ഇയാളെ കൂടാതെ ചീഫ് സെക്രട്ടറി, പോലീസ് ഉദ്യോഗസ്ഥൻ, ഹോട്ടൽ ഉടമ എന്നിവരും വീട്ടിലുണ്ടായിരുന്നു. മദ്യം കുടിക്കാൻ സംഘം നിർബന്ധിച്ചപ്പോൾ വഴങ്ങാത്ത തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

Read Previous

ഗവർണർ ഉയർത്തുന്ന ഭീഷണി നേരിടാൻ സിപിഎം തീരുമാനം

Read Next

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇവിടെയെത്തുന്ന വാഹനത്തിനും നിയമം ബാധകമെന്ന് ഹൈക്കോടതി