പയ്യന്നൂരില്‍ തോക്കിന് പിന്നാലെ വ്യാജ ബോംബും

പയ്യന്നൂര്‍:പയ്യന്നൂര്‍ പടോളി ക്ഷേത്രം റോഡില്‍ വ്യാജ സ്റ്റീല്‍ ബോംബ് കണ്ടെത്തി. കഴിഞ്ഞ ദിവസം അന്നൂരില്‍ റോഡരികില്‍നിന്നും പിസ്റ്റളും 12 തിരകളും കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതിനിടയിലാണ് ഇന്ന് രാവിലെ റോഡരികില്‍ വ്യാജ സ്റ്റീൽ ബോംബ് കണ്ടെത്തിയത്.


പ്രഭാത സവാരിക്കിറങ്ങിയവരാണ് പടോളിയിലെ റോഡരികില്‍ വ്യാജബോംബ് കണ്ടെത്തിയത്. അധികം പഴക്കമില്ലാത്ത സ്റ്റീല്‍ ബോംബാണ് ടാറിട്ട റോഡിലായി കണ്ടെത്തിയത്. പയ്യന്നൂര്‍ പോലീസ് കണ്‍ട്രോള്‍ യൂണിറ്റും പയ്യന്നൂര്‍ പോലീസും സ്ഥലത്തെത്തി.വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരിൽ നിന്നുള്ള ബോംബ് സ്‌ക്വാഡും സ്റ്റീൽ ബോംബ് കസ്റ്റഡിയിലെടുത്തു. ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.


നാട്ടുകാരില്‍ പരിഭ്രാന്തി പരത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി കാല്‍നടയാത്രക്കാര്‍ക്ക് കാണാന്‍ പറ്റുന്ന വിധത്തിലാണ് റോഡിൽ സ്റ്റീൽ ബോംബിനോട് സാമ്യമുള്ള പാത്രം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.  നാട്ടിൽ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനുള്ള സാമൂഹ്യ വിരുദ്ധരുടെ ഇടപെടലിലേക്കാണ് സംഭവം വിരല്‍ ചൂണ്ടുന്നത്. രണ്ടുദിവസം മുമ്പ് അന്നൂര്‍ റോഡിൽ പിസ്റ്റളും തിരകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. അധികം പഴക്കമില്ലാത്ത പിസ്റ്റളിന്റെ കൂടെയുണ്ടായിരുന്ന തിരകള്‍കട്ടിയുള്ള പ്ലാസ്റ്റിക് കണ്ടെയ്നറിലാണ് നിര്‍മ്മിച്ചിരുന്നത്.

ഇന്നലെ വിരലടയാള വിദഗ്ദരെത്തി തോക്ക് പരിശോധനാ വിധേയമാക്കിയിരുന്നു.ഇത് 12 ബോറിന്റെ നാടന്‍ നിര്‍മ്മിത പിസ്റ്റളാണെന്നാണ് വിദഗ്ദരുടെ നിഗമനം. ഇതോടെ കുറ്റവാളികളെ കണ്ടെത്താനുള്ള അന്വേഷണം നാടന്‍ തോക്ക് നിര്‍മ്മാണ കേന്ദ്രങ്ങളിലേക്ക് നീങ്ങുകയാണ്. കൂടുതല്‍ ബാലിസ്റ്റിക്ക് പരിശോധനകള്‍ക്കായി കോടതിയുടെ അനുമതിയോടെ തോക്ക് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.


പടോളിയിൽ നിന്നും ലഭിച്ച വ്യാജ ബോംബ് രാമന്തളിയിൽ പൊട്ടിച്ച് പരിശോധന നടത്തിയ ശേഷമാണ് ബോംബ് വ്യാജമാണെന്ന് കണ്ടെത്തിയത്. ജില്ലിപ്പൊടി നിറച്ച സ്റ്റീൽ പാത്രമാണ് ബോംബ് എന്ന വ്യാജേന അജ്ഞാതർ റോഡിലുപേക്ഷിച്ചത്.

LatestDaily

Read Previous

രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാക്കണം

Read Next

മാസ്ക് ധരിക്കാനാവശ്യപ്പെട്ട വനിതാ എസ്ഐക്ക് സിപിഎം പ്രാദേശിക നേതാവിന്റെ ഭീഷണി