തൂത്തുക്കുടി വെടിവെപ്പ്; 4 പൊലീസുകാർക്ക് സസ്പെൻഷൻ

ചെന്നൈ: തൂത്തുക്കുടി വെടിവെപ്പ് കേസിൽ നടപടി സ്വീകരിച്ച് ഡിഎംകെ സർക്കാർ. കേസ് അന്വേഷിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മീഷന്‍റെ റിപ്പോർട്ടിന്മേലാണ് സർക്കാർ നടപടി. വീഴ്ചയ്ക്ക് ഉത്തരവാദിയെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ച പൊലീസുകാർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഒരു ഇൻസ്പെക്ടർ ഉൾപ്പെടെ നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വെടിവെപ്പ് നടക്കുമ്പോൾ പൊലീസ് ഇൻസ്പെക്ടറായിരുന്ന തിരുമല, പൊലീസുകാരായ സുടലൈക്കണ്ണ്, ശങ്കർ, സതീഷ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.

തൂത്തുക്കുടി വെടിവെപ്പ് അന്വേഷിച്ച ജസ്റ്റിസ് അരുണ ജഗദീശൻ കമ്മീഷൻ കഴിഞ്ഞ ദിവസമാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. 2018 മെയ് 22ന് തൂത്തുക്കുടിയിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെയും പൊലീസ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ജില്ലാ കളക്ടർക്കും മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ വകുപ്പുതല നടപടിക്ക് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട 17 പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും അരുണ ജഗദീശൻ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. 

K editor

Read Previous

ബാധ്യത തീര്‍ക്കാൻ 83,000 കോടി അദാനി വായ്പയെടുക്കുന്നു

Read Next

കാസര്‍കോട് ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്ന് വീണു