നഗരസഭ ഓഫീസിൽ രാത്രി മദ്യപാനം, സെക്യൂരിറ്റി ജീവനക്കാരന് മദ്യമെത്തിച്ചത് ഓട്ടോ ഡ്രൈവർ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: നഗരസഭ ഓഫീസിൽ കാവൽക്കാരന്റെ നേതൃത്വത്തിൽ മദ്യപാനം. മധ്യവയസ്കനായ സെക്യൂരിറ്റി ജീവനക്കാരന് അരലിറ്റർ മലബാർ മദ്യമെത്തിച്ചത് പുറത്തു നിന്നുള്ള പ്രൈവറ്റ് ഓട്ടോയിലാണ്. ഇന്നലെ രാത്രി 9 മണിക്കാണ് സ്വകാര്യ ഓട്ടോയിൽ രാജൻ എന്ന യുവാവ് അരയിൽ തിരുകിയ അരലിറ്റർ മദ്യവുമായി നഗരസഭ ഓഫീസിനകത്ത് കയറിയത്.

ഓഫീസ് വരാന്തയിൽ പൊതുജനങ്ങൾക്ക് കുടിക്കാൻ സൂക്ഷിച്ച ശുദ്ധജല ടാപ്പിൽ നിന്ന് വെള്ളമെടുത്ത് മദ്യത്തിൽ കലർത്തിയാണ് കാവൽക്കാരനും മദ്യമെത്തിച്ച രാജനും ഒരുമിച്ച് കുടിച്ചത്. കുടിച്ചു തീർത്ത മദ്യക്കുപ്പി കിട്ടിയത് രാജന്റെ അരയിൽ നിന്നാണ്. നഗരസഭ ഓഫീസിലെ ഫയലുകൾക്കും മറ്റും രാത്രി കാവലിരിക്കേണ്ട സെക്യൂരിറ്റി ജീവനക്കാരൻ രാത്രി 9.15 ആയപ്പോഴേക്കും കാലുറയ്ക്കാത്ത നിലയിലായിരുന്നു. സംഭവം വീഡിയോ ക്യാമറയിൽ പകർത്തുന്നത് കണ്ടയുടൻ കറുത്തു തടിച്ച ഓട്ടോക്കാരൻ രാജൻ പുറത്തു നിർത്തിയിട്ട പ്രൈവറ്റ് ഓട്ടോയുമായി ധൃതിയിൽ സ്ഥലംവിട്ടു.

സെക്യൂരിറ്റി ജീവനക്കാരന്റെ പേര് ചോദിച്ചപ്പോൾ, മിണ്ടിയില്ല. പകരം സിക്രട്ടറി ഇപ്പോൾ പോയതേയുള്ളൂ എന്നാണ് മദ്യലഹരിയിൽ കാലുറയ്ക്കാത്ത സെക്യൂരിറ്റി ജീവനക്കാരൻ മറുപടി പറഞ്ഞത്. നഗരസഭ ഓ ഫീസിന്റെ കൊളാപ്സബിൾ ഗെയിറ്റ് രാത്രിയിൽ തുറന്നിട്ടായിരുന്നു രാജന്റെയും സെക്യൂരിറ്റി ജീവനക്കാരന്റെയും ഔദ്യോഗിക മദ്യപാനം.

LatestDaily

Read Previous

രാജ്യത്ത് വാഹനത്തിന്റെ മലനീകരണത്തെ അടിസ്ഥാനമാക്കി നികുതി ഏർപ്പെടുത്തണമെന്ന് നിസാൻ ഇന്ത്യ

Read Next

മാവുങ്കാലിൽ മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു