അടുത്ത വർഷം മുതൽ വ്യോമസേനയിൽ വനിതാ അ​ഗ്നിവീറുകൾ; പ്രഖ്യാപനവുമായി വ്യോമസേനാ മേധാവി

ന്യൂഡല്‍ഹി: അടുത്ത വർഷം മുതൽ വ്യോമസേന അഗ്നിവീർ പദ്ധതിയിൽ വനിതകളെ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി വ്യോമസേന ഏയർ ചീഫ് മാർഷൽ വി ആർ ചൗധരി പറഞ്ഞു. ഇന്ത്യൻ വ്യോമസേന രൂപീകരിച്ച് 90 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പ്രഖ്യാപനം.

ഇതാദ്യമായാണ് വ്യോമസേന അദർ റാങ്ക് (ഒആർ) തലത്തിൽ സേനയിൽ വനിതാ ഉദ്യോഗാർത്ഥികൾക്ക് അവസരം പ്രഖ്യാപിക്കുന്നത്. അഗ്നിവീർ പദ്ധതിയിൽ വനിതകളെ ഒ.ആർ ആയി ഉൾപ്പെടുത്തുമെന്ന് നാവികസേനയും കരസേനയും പ്രഖ്യാപിച്ചിരുന്നു. വ്യോമസേന ഉദ്യോഗസ്ഥ തലത്തിൽ വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. “ഞങ്ങൾ ഒരു സ്ഥാപനമെന്ന നിലയിൽ ലിംഗസമത്വവാദികളാണ്. എല്ലാത്തിനും ഉപരിയായി കഴിവും പ്രകടനവുമാണ് ഞങ്ങൾ അംഗീകരിക്കുന്നത്. ഐഎഎഫിലെ വനിതാ ഓഫീസർമാരുടെ ഉയർന്ന അനുപാതം ലിംഗഭേദമില്ലാതെ ഓരോ വ്യക്തിക്കും തുല്യ അവസരവും സമനിലയും നൽകുന്നതിലെ ഞങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്.” വി ആർ ചൗധരി പറഞ്ഞു.  

“അഗ്‌നിപഥ് പദ്ധതിയിലൂടെ വ്യോമസേനയിലേയ്ക്ക് അംഗങ്ങളെ എത്തിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇത് മികച്ച ഒരു അവസരമാണ്. ഓരോ അഗ്‌നിവീറുകളും അവര്‍ക്ക് ആവശ്യമായ വിജ്ഞാനവും വൈദഗ്ദ്ധ്യവും നേടിത്തന്നെ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നുമെന്ന് ഉറപ്പാക്കണം. ഇതിനായി പരിശീലന മാര്‍ഗങ്ങളില്‍ വേണ്ട വിധത്തിലുള്ള മാറ്റം വരുത്തിയിട്ടുണ്ട്.”  അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം വനിതാ അഗ്നിവീറുകളെ സേനയിൽ ഉൾപ്പെടുത്താനാണ് പദ്ധതി. റിക്രൂട്ട്മെന്‍റ് ഡ്രൈവിന്‍റെ ഭാഗമായി അടുത്ത വർഷം 3,500 അഗ്നിവീറുകളെ ഉൾപ്പെടുത്താനാണ് വ്യോമസേന പദ്ധതിയിടുന്നത്. ഈ വർഷം ഡിസംബറിൽ 3,000 പുരുഷ അഗ്നിവീറുകൾ സേവനത്തിനായി സേനയിൽ ചേരും. വ്യോമസേനാ ഉദ്യോഗസ്ഥർക്കായി പുതിയ ആയുധ സംവിധാന ശൃംഖല സൃഷ്ടിക്കും. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതാദ്യമായാണ് വ്യോമസേനയിൽ ഇത്തരമൊരു പുതിയ പ്രവർത്തന ശൃംഖല ആരംഭിക്കുന്നത്. പുതിയ ശൃംഖല രൂപവത്കരിക്കുന്നതോടെ ചെലവിന്‍റെ കാര്യത്തിൽ 3,400 കോടി രൂപയുടെ ലാഭമുണ്ടാക്കാനാകും. സേനയിലെ എല്ലാത്തരം ആധുനിക ആയുധ സംവിധാനങ്ങളും ശൃംഖല കൈകാര്യം ചെയ്യും.

K editor

Read Previous

ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ തരൂര്‍ പരാതി നൽകിയിട്ടില്ല: മധുസൂദൻ മിസ്ത്രി

Read Next

സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ് സഹായിച്ചത് ബ്രിട്ടനെ: രാഹുല്‍ ഗാന്ധി