രാഹുലിന്‍റെ വിമര്‍ശനങ്ങളെ വകവെയ്ക്കാതെ ഗെഹ്ലോട്ട്; അദാനിക്ക് ക്ഷണം

ന്യൂഡൽഹി: വ്യാവസായിക നിക്ഷേപത്തിനായി ഗൗതം അദാനിയെ സംസ്ഥാനം സന്ദർശിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ക്ഷണിച്ചു. അശോക് ഗെഹ്ലോട്ട് പങ്കെടുത്ത നിക്ഷേപക ഉച്ചകോടിയിൽ ഗൗതം അദാനി 6,500 കോടി രൂപയുടെ നിക്ഷേപം യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി നിരന്തര വിമര്‍ശനം ഉന്നയിക്കുമ്പോള്‍ അദാനിക്ക് ഗെഹ്ലോട്ട് പരവതാനി വിരിച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

ഇന്നും നാളെയും രാജസ്ഥാനിൽ നടക്കുന്ന ഉച്ചകോടിയുടെ മുഖ്യ ക്ഷണിതാവാണ് ഗൗതം അദാനി. വരൾച്ചയും ക്ഷാമവും കാരണം സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഗൗതം അദാനിയോട് വിശദീകരിച്ച അശോക് ഗെഹ്ലോട്ട് ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും വ്യാവസായിക വളർച്ചയെ പ്രശംസിച്ചു. ഗൗതം അദാനി നൽകിയ സംഭാവനകളെക്കുറിച്ചും അശോക് ഗെഹ്ലോട്ട് പരാമർശിച്ചു. 40,000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്നതിനായി 6,500 കോടി രൂപയുടെ നിക്ഷേപം ഏഴ് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് യാഥാർത്ഥ്യമാകുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചു. രാജസ്ഥാനിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയവും മെഡിക്കൽ കോളേജ് ആശുപത്രികളും ഗൗതം അദാനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 

മോദി-ഗൗതം അദാനി കൂട്ടുകെട്ട് കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി ഉന്നയിക്കുന്നതിനിടെയാണ് അശോക് ഗെഹ്ലോട്ട് അദാനിയുമായി നിക്ഷേപക ഉച്ചകോടി സംഘടിപ്പിച്ചത്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് തർക്കത്തെ തുടർന്ന് ഗാന്ധി കുടുംബവും അശോക് ഗെഹ്ലോട്ടും വേർപിരിയുന്നുവെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണ് അശോക് ഗെഹ്ലോട്ടിന്‍റെ നീക്കം. രാഹുൽ ഗാന്ധി എതിർക്കുന്ന ഗൗതം അദാനിക്ക് അശോക് ഗെഹ്ലോട്ട് നൽകിയ സ്വീകരണം കോണ്‍ഗ്രസിലെ ഭിന്നതയുടെ തെളിവാണെന്ന് ബിജെപി ആരോപിച്ചു.

K editor

Read Previous

വടക്കഞ്ചേരി അപകടത്തിൽ ഡ്രൈവര്‍ ജോമോനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

Read Next

വടക്കഞ്ചേരിയിലെ ബസ് അപകടം; ബസ് ഉടമയും അറസ്റ്റിൽ