അദ്ദേഹം ഇന്നുവരെ പുകപോലും വലിച്ചു കണ്ടിട്ടില്ല

സ്റ്റാഫ് ലേഖകൻ

തലശ്ശേരി: കോടിയേരി ഇന്നുവരെ ഒരു തവണയെങ്കിലും പുകപോലും വലിച്ചുകണ്ടിട്ടില്ല. മദ്യപാനവുമില്ല. കാൽനൂറ്റാണ്ടുകാലം ഞാൻ അദ്ദേഹത്തോടൊപ്പം രാപ്പകൽ ഉണ്ടായിരുന്നു. തുറന്ന് പറഞ്ഞത് കോടിയേരി ആഭ്യന്തര മന്ത്രിയായ കാലത്തും പിന്നീട് എംഏഏ പദവിയിലിരുന്നപ്പോഴും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സിക്രട്ടറിയായിരുന്ന വിശ്വസ്തൻ  കാഞ്ഞങ്ങാട്ടെ  എം. രാഘവൻ. കോടിയേരിയുടെ വിയോഗം പെട്ടെന്നായിരുന്നു രാഘവൻ പറഞ്ഞു.

അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശുപത്രിയിൽചെന്ന് കണ്ട് സംസാരിച്ചു. സുഖം പ്രാപിച്ച് ഉടൻ സാധാരണ ജീവിത്തതിലേക്ക് അദ്ദേഹം തിരിച്ചുവരുമെന്ന് ഞാൻ കരുതി എന്ന് പറയുമ്പോൾ, സ്വന്തം  ജ്യേഷ്ഠ സഹോദരൻ എന്നെന്നേക്കുമായി വിട്ടുപോയതുപോലെ രാഘവന്റെ മുഖത്ത് ദുഃഖം പടർന്നു. കോടിയേരിയുടെ മരണവാർത്ത അറിഞ്ഞ പുലർച്ചെ  തന്നെ രാഘവൻ തലശ്ശേരി മാടപ്പീടികയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.

ഇന്നലെ ഞായറാഴ്ച രാത്രി ഏറെ വൈകും വരെ മൃതദേഹം പൊതുദർശനത്തിന് വെച്ച തലശ്ശേരി  ടൗൺഹാളിൽ രാഘവനുണ്ടായിരുന്നു. കാഞ്ഞങ്ങാട്ടെ പാർട്ടി സഖാക്കളായ അഡ്വ. പി. അപ്പുക്കുട്ടൻ, അഡ്വ. കെ. രാജ്മോഹൻ, അനിൽ ഗാഡർവളപ്പ്, മധു കൊളവയൽ തുടങ്ങിയവരും തലശ്ശേരി ടൗൺഹാളിലെത്തി  പ്രിയ സഖാവിന്റെ ഭൗതീക ശരീരം ഒരു നോക്ക് ദർശിച്ചു.

പ്രത്യേക എയർ ആംബുലൻസിൽ ചെന്നൈയിൽ നിന്ന് ഞായർ ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ എയർപോർട്ടിലെത്തിച്ച കോടിയേരിയുടെ മൃതദേഹം അവിടുന്ന് ആംബുലൻസിൽ തലശ്ശേരി ടൗൺ ഹാളിലെത്തുന്നതുവരെ റോഡിനിരുവശവും പതിനായിരങ്ങളാണ് ഒരു നോക്ക് കാണാൻ തിങ്ങിക്കൂടിയത്. ഇ.കെ. നായനാരുടെ അന്ത്യചടങ്ങുകൾക്ക് കണ്ണൂർ നഗരം കണ്ടതിന് ശേഷമുള്ള ഏറ്റവും വലിയ ജനസാഗരമാണ് ഇന്നലെ തലശ്ശേരി നഗരത്തിൽ കാണാൻ കഴിഞ്ഞത്.

LatestDaily

Read Previous

ചരിത്രം കുറിച്ചു ഫാൽക്കൺ ലേലം; സ്വന്തമാക്കിയത് 2.25 കോടി രൂപയ്ക്ക്

Read Next

ബേക്കലിൽ വീണ്ടും ലഹരി വേട്ട