രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടെന്ന് സിപിഎം തീരുമാനം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടെന്ന് സിപിഎം തീരുമാനം. രാഹുൽ ഗാന്ധിയുടെ സന്ദർശനം ചർച്ച ചെയ്ത സി.പി.എം പോളിറ്റ് ബ്യൂറോയുടേതാണ് തീരുമാനം. രാഹുലിന്‍റെ സന്ദർശനത്തെ എതിർക്കേണ്ട കാര്യമില്ലെന്ന പൊതുവികാരം കേന്ദ്രനേതൃത്വത്തിലുണ്ട്. ഭാരത് ജോഡോ യാത്ര കേരളത്തിലേക്ക് കടന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം ഉടലെടുത്ത പശ്ചാത്തലത്തിലാണ് പോളിറ്റ് ബ്യൂറോയുടെ നിലപാട്.

ഭാരത് ജോഡോ യാത്ര പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ സ്വയം ശക്തിപ്പെടുത്തേണ്ടതുണ്ട്. കേരളത്തിലെ സ്വാധീനം കണക്കിലെടുത്താകും യാത്രയ്ക്കായി കൂടുതൽ സമയം ഇവിടെ നീക്കിവെച്ചത്. സമാനമായ യാത്രകൾ അവരവരുടെ ശക്തികേന്ദ്രങ്ങളിൽ പാർട്ടികൾ നടത്തുന്നുണ്ടെന്നും പിബി ചൂണ്ടിക്കാണിച്ചു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കേരളത്തിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും സ്വീകരിച്ച സമീപനത്തെ സിപിഎം വിമർശിച്ചിരുന്നു. കേരളത്തിൽ 18 ദിവസവും യു.പിയിൽ രണ്ട് ദിവസവും ചെലവഴിക്കുന്ന യാത്ര ബി.ജെ.പിയെ എങ്ങനെ നേരിടുമെന്ന ചോദ്യമാണ് സി.പി.എം ഉയർത്തിയത്. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് മുഖ്യമന്ത്രി പിണറായി വിജയനെ ‘മുണ്ട് മോദി’ എന്ന് യാത്രയ്ക്കിടെ വിശേഷിപ്പിച്ചതും സിപിഎമ്മിനെ ചൊടിപ്പിച്ചു. വിഴിഞ്ഞം സമരക്കാരുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ചയെയും സി.പി.എം വിമർശിച്ചിരുന്നു.

K editor

Read Previous

വഖഫ് നിയമനം ; നിയമഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടു

Read Next

മലയാളിക്ക് കേരളാഹൗസിൽ അയിത്തം; പ്രതിഷേധവുമായി ഡൽഹി മലയാളി കൂട്ടായ്മ