വക്കീലിന്റെ തലയ്ക്കടിച്ച കക്ഷി അറസ്റ്റിൽ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : വക്കീലാപ്പീസിൽക്കയറി അഭിഭാഷകനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച കക്ഷിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.45 മണിക്ക് പുതിയകോട്ടയിലുള്ള സിവിൽ അഭിഭാഷകൻ നെല്ലിക്കാട്ട് താമസിക്കുന്ന കെ.എം. ശ്രീധരനെയാണ് അദ്ദേഹത്തിന്റെ ഓഫീസിൽക്കയറി മടിക്കൈ എരിക്കുളം സ്വദേശി രാഘവൻ നായരുടെ മകൻ അനിൽകുമാർ 43, ഹെൽമെറ്റ് കൊണ്ട് ചെവിയുടെ ഭാഗത്ത് ശക്തിയായി അടിച്ചത്.

പുതിയകോട്ട തപ്പാലാപ്പീസിന് എതിർവശത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വക്കീലന്മാരായ പി.വൈ. അജയ്കുമാറിന്റേയും, കെ.എം. ശ്രീധരന്റേയും  ഓഫീസിലെത്തിയ കക്ഷി അനിൽകുമാർ മദ്യലഹരിയിൽ ആദ്യം അനിലിന്റെ കേസ്സ് നടത്തുന്ന വക്കീൽ പി. വൈ. അജയ്കുമാറിനോട് കയർക്കുകയും കേസ്സ് കെട്ട് തിരിച്ച് ആവശ്യപ്പെടുകയും ചെയ്തു.

കേസ്സ് കെട്ടുമായി പുറത്തുപോയ അനിൽ വീണ്ടും 10-30 മണിയോടെ വക്കീലാപ്പീസിലെത്തുകയും, ഓഫീസിലുണ്ടായിരുന്ന വക്കീൽ ഗുമസ്ഥയായ സ്ത്രീയോട് വക്കാലത്തിൽ എതിർപ്പില്ലെന്ന് കാണിച്ച് ഒപ്പിട്ടില്ലെന്ന് ആരോപിച്ച് കയർത്തപ്പോൾ, ഇൗ ഓഫീസിൽ തന്നെയുണ്ടായിരുന്ന അഭിഭാഷകൻ കെ.എം. ശ്രീധരൻ ഇടപെട്ട് അനിലിനോട് പുറത്തുപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് കെ.എം. ശ്രീധരനെ അനിൽ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചത്. ചെവിയുടെ കർണ്ണപടം പൊട്ടി രക്തം പുറത്തുവന്ന കെ.എം. ശ്രീധരനെ ആനന്ദാശ്രമം സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം നടക്കുമ്പോൾ വക്കീൽ അജയ്കുമാർ കാസർകോട് കോടതിയിലായിരുന്നു. ശ്രീധരന്റെ പരാതിയിൽ പോലീസ് ഇന്ത്യൻ ശിക്ഷാ നിയമം 308 ബോധപൂർവ്വമല്ലാത്ത നരഹത്യയ്ക്കും, കൈകൊണ്ടും കാലുകൊണ്ടും അടിച്ചതിന് സെക്ഷൻ 123, 124 വകുപ്പുകൾ ചേർത്തും കേസ്സ് റജിസ്റ്റർ ചെയ്തു. വക്കീലിന്റെ തലയ്ക്കടിച്ച ശേഷം ഓഫീസിൽ നിന്ന് ഇറങ്ങിയ അനിൽകുമാർ നേരെ കോടതിയിലേക്കാണ് പോയത്. അറസ്റ്റിലായ പ്രതിയെ ഹൊസ്ദുർഗ്ഗ് കോടതി റിമാന്റ് ചെയ്തു.

കക്ഷി മദ്യലഹരിയിലെന്ന് വക്കീൽ

സഹപ്രവർത്തകനായ സിവിൽ അഭിഭാഷകൻ  കെ.എം ശ്രീധരനെ ഓഫീസിൽക്കയറി തന്റെ കക്ഷിയായിരുന്ന എരിക്കുളത്തെ അനിൽകുമാർ തലയ്ക്കടിച്ചത് മദ്യലഹരിയിലായിരുന്നുവെന്ന് അഭിഭാഷകൻ പി.വൈ. അജയ്കുമാർ പറഞ്ഞു. സാമ്പത്തിക വഞ്ചനാക്കേസ്സിൽ അനിലിന് വേണ്ടി താൻ കോടതിയിൽ ഹാജരായിരുന്നു. കേസ്സിന് കോടതിയിൽ വരാത്ത കക്ഷിയാണ് അനിൽ. വന്നാൽ തന്നെ മദ്യലഹരിയിലായിരിക്കും.

മദ്യലഹരിയിൽ കക്ഷി കോടതി കയറിയാൽ അതിന്റെ നാണക്കേട് വക്കീലിനാണ്. അതുകൊണ്ടാണ് അനിലിന്റെ വക്കാലത്ത് നിരസിച്ച് കേസ്സ് കെട്ട് ഇന്നലെ തിരിച്ചേൽപ്പിച്ചത്. കേസ്സ് കെട്ടുമായി പോയ അനിൽ വീണ്ടും തിരിച്ച് ഓഫീസിലെത്തിയാണ് തന്റെ ഗുമസ്ഥയായ സ്ത്രീയോട് തട്ടിക്കയറിയത്.

സംഭവത്തിൽ ഇടപെട്ടപ്പോഴാണ് തന്റെ സഹപ്രവർത്തകനായ അഭിഭാഷകനെ അനിൽ തലക്കടിച്ചതെന്ന് വക്കീൽ പി. വൈ. അജയ്കുമാർ ലേറ്റസ്റ്റിനോട് പറഞ്ഞു. ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റ കെ.എം. ശ്രീധരന്റെ കർണ്ണപടം പൊട്ടിയതായും അജയ്കുമാർ പറഞ്ഞു.

LatestDaily

Read Previous

ഖത്തറിന് ഇനി പുതിയ ദേശീയ ചിഹ്നം

Read Next

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി