വിചിത്ര രാഷ്ട്രീയ സഖ്യം അണിയറയിൽ

കാഞ്ഞങ്ങാട് : വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും,  2021–ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും എൽ. ഡി .എഫിനെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങളും , രാഷ്ട്രീയ സമവാക്യങ്ങളും അണിയറയിൽ തയ്യാറാകുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ  എൽ. ഡി. എഫിന് ഒരു തുടർ ഭരണം ലഭിക്കാതിരിക്കാനാണ് ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ സഖ്യങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.  ശത്രു ബി. ജെ. പിയെല്ലെന്നും,  സി. പി. എമ്മാണെന്നുമുള്ള പി. കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ഏതുവിധേനയും എൽ. ഡി. എഫിനെ അധികാരത്തിൽ നിന്നും താഴെയിറക്കും എന്നുള്ളതിന്റെ സൂചന കൂടിയാണ്.

പാർട്ടി പ്രവർത്തകർക്കുള്ള  വീഡിയോ സന്ദേശത്തിൽ കുഞ്ഞാലിക്കുട്ടി അടിവരയിട്ടു പറയുന്ന കാര്യം എൽ. ഡി. എഫിന്  ഒരു തുടർഭരണം ലഭിച്ചാൽ അത് ലീഗിന്റെ രാഷ്ട്രീയ  ഭാവിയെത്തന്നെ തകർക്കുമെന്നതാണ്.  വരുന്ന തെരഞ്ഞെടുപ്പുകളെ മുന്നിൽക്കണ്ടാണ് പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. സ്ഥാനം രാജിവെച്ച് കേരളത്തിലേക്ക്  തിരിച്ചു വരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.  2021 ൽ അധികാരം ലഭിക്കുകയണെങ്കിൽ ഒരു ഉപമുഖ്യമന്ത്രി സ്ഥാനം  തരപ്പെടുത്തുകയെന്നത് തന്നെയാണ്  കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം.

അധികാരത്തിനായി ഏത് തന്ത്രവും  ലീഗ് പ്രയോഗിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ  പ്രസ്താവന വഴി തെളിഞ്ഞിരിക്കുന്നത്. എസ്. സി. പി. ഐ, വെൽഫയർ പാർട്ടി എന്നീ തീവ്ര നിലപാടുള്ള  രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഖ്യത്തിന് മുൻകൈയെടുക്കുന്ന ലീഗ് ബി. ജെ. പി.യോടും തൊട്ടുകൂടായ്മയില്ലെന്ന സന്ദേശം  തന്നെയാണ്  പുറത്തു വിടുന്നത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്ലീം ന്യൂനപക്ഷങ്ങളെ ഏറ്റവും ദ്രോഹിച്ചിട്ടുള്ള സംഘപരിവാർ പ്രസ്ഥാനത്തോട് കേരളത്തിൽ സഖ്യത്തിലേർപ്പെടാനുള്ള  സന്ദേശമാണ് പി. കെ. കുഞ്ഞാലിക്കുട്ടി അണികൾക്ക് നൽക്കുന്നത്.

ഗുജറാത്ത് കലാപം,  ബാബറി മസ്ജിദ് വിഷയം മുതലായവ മറന്ന് ബി. ജെ. പിയോട് ഇഷ്ടം കൂടാനൊരുങ്ങുന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാടിൽ മുസ്ലീം ലീഗ് അണികളിൽതന്നെ എതിർപ്പുയർന്നിട്ടുണ്ട് .

പി. കെ. കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ കെ. ടി. ജലീലിനോട് കുഞ്ഞാലിക്കുട്ടിക്കും , ലീഗിനും തീർത്താൽ തീരാത്ത പകയുണ്ട് . ഈ പക തീർക്കലിന്റെ ഭാഗമായാണ് ജലീലിനെ ലീഗ് നിരന്തരം വേട്ടയാടുന്നത്. നിലവിൽ ഭരണത്തിലിരിക്കുന്ന ഇടതുമുന്നണി സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകൂമോയെന്ന പേടി തന്നെയാണ് ലീഗിനും , കോൺഗ്രസിനുമുള്ളത്.

കേരള കോൺഗ്രസ്സ് മാണി വിഭാഗത്തിലെ ജോസ് കെ. മാണിയും സംഘവും യു. ഡി. എഫിൽ നിന്നും അകന്നത് യു. ഡി. എഫിനെ ദുർബ്ബലപ്പെടുത്തിയിട്ടുണ്ട്.   ഈ അകൽച്ച തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ , യു. ഡി. എഫിന് വലിയ ക്ഷീണമുണ്ടാകും .

ഇതുതന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെ വെപ്രളാത്തിനുള്ള  കാരണം.

വിവിധ തെരഞ്ഞെടുപ്പുകളിൽ യു. ഡി. എഫ് , ബി. ജെ. പിയെ  സഹായിച്ചിട്ടുണ്ട് . കോൺഗ്രസിന്റെ സഹായത്തോടെയാണ് ഒ. രാജഗോപാൽ നിയമസഭയിലെത്തിയതും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും വിവിധ മണ്ഡലങ്ങളിൽ ബി. ജെ.പി , യു. ഡി. എഫിനെ സഹായിച്ചിട്ടുണ്ട് കാസർകോട് പാർലമെന്റ്  മണ്ഡലത്തിൽ രാജ് മോഹൻ ഉണ്ണിത്താനെ ബി. ജെ. പി സഹായിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ നിലവിലുള്ള  ഏക കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അധികാരത്തിൽ നിന്നും താഴെയിറക്കണമെന്നത് ബി. ജെ. പിയുടെ ആവശ്യമാണ്. അതിന് അവർ ഏത് തന്ത്രവും പയറ്റും .അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു. ഡി. എഫിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ എങ്ങനെ ഭരണം പിടിച്ചെടുക്കാമെന്ന് ബി. ജെ. പിയെ ആരും പഠിപ്പിക്കേണ്ടതുമില്ല.

ഭൂരിപക്ഷം കുറഞ്ഞ സംസ്ഥാനങ്ങളിൽ എം. എൽ. ഏ മാരെ  ചാക്കിട്ട് പിടിച്ച് മന്ത്രിസഭകളുണ്ടാക്കിയ ബി. ജെ. പി കേരളത്തിൽ വേരുറപ്പിക്കാൻ കൈവിട്ട കളികൾ തന്നെ കളിക്കാൻ സാധ്യതയുണ്ട്. കേരളത്തിലെ രാഷ്ട്രീയ പരീക്ഷണ ശാലകളിൽ ഒരുങ്ങുന്നത് വിചിത്ര രാഷ്ട്രീയ പരീക്ഷണ സഖ്യങ്ങൾ തന്നെയായിരിക്കുമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടിയുടെ  ഏറ്റവും പുതിയ പ്രസ്താവന വ്യക്തമാക്കുന്നു.

LatestDaily

Read Previous

ഗർഭിണി കുഴഞ്ഞു വീണ് മരിച്ചു

Read Next

കാസർകോട് ഐപിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി